ആഭ്യന്തര ഉത്പാദനം സംരക്ഷിക്കുന്നതിന്റെ ഭാഗമായി ചൈനയിൽ നിന്നും മറ്റിടങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യുന്ന മുന്നൂറോളം ഉൽപ്പന്നങ്ങൾക്ക് ഇറക്കുമതി തീരുവ ഉയർത്താൻ ഇന്ത്യ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഇറക്കുമതി തീരുവയ്ക്ക് പുറമേ മറ്റ് വ്യാപാര തടസ്സങ്ങളും ഇന്ത്യ സൃഷ്ടിച്ചേക്കുമെന്നാണ് വിവരം. റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്ത ചില സർക്കാർ രേഖകൾ പ്രകാരം ഏപ്രിൽ മുതൽ ഇത് സംബന്ധിച്ച പദ്ധതി അവലോകനം ചെയ്യുന്നുണ്ടെന്നാണ് വിവരം.
പ്രാദേശിക ഉൽപ്പന്നങ്ങൾക്ക് പ്രോത്സാഹനം
പ്രാദേശിക ഉൽപ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തിടെ പ്രഖ്യാപിച്ച സ്വാശ്രയ പ്രചാരണത്തിന്റെ ഭാഗമാണിത്. അടുത്ത മൂന്ന് മാസത്തിനുള്ളിൽ ഇറക്കുമതി തീരുവ സംബന്ധിച്ച ഘടനകളുടെ രൂപരേഖ തയ്യാറാക്കാൻ സാധ്യതയുണ്ടെന്ന്
ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. എന്നാൽ ഇക്കാര്യം സംബന്ധിച്ച് ഇന്ത്യയുടെ ധനമന്ത്രാലയവും വ്യാപാര മന്ത്രാലയവും ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ഇറക്കുമതി തീരുവ ഉയർത്തും
160-200 ഉൽപ്പന്നങ്ങളുടെ ഇറക്കുമതി തീരുവ ഉയർത്തുന്നതിനും ലൈസൻസിംഗ് ആവശ്യകതകൾ അല്ലെങ്കിൽ കർശനമായ ഗുണനിലവാര പരിശോധന പോലുള്ള താരിഫ് ഇതര തടസ്സങ്ങൾ മറ്റ് 100 ഉത്പന്നങ്ങൾക്ക് ഏർപ്പെടുത്തുന്നതിനെക്കുറിച്ചും സർക്കാർ ആലോചിക്കുന്നുണ്ടെന്നാണ് ചില ഉദ്യോഗസ്ഥരിൽ നിന്നുള്ള വിവരം. 8-10 ബില്യൺ ഡോളർ മൂല്യമുള്ള ഇറക്കുമതിയെ ഇന്ത്യയുടെ ഈ തീരുമാനം ബാധിക്കാനിടയുണ്ട്.
വ്യാപാരക്കമ്മി കുറയ്ക്കാൻ
തീരുമാനം ഒരു രാജ്യത്തെയും ലക്ഷ്യമിടുന്നില്ലെന്നും എന്നാൽ ചൈന പോലുള്ള രാജ്യങ്ങളുമായി വ്യാപാരം നടക്കുമ്പോഴുള്ള വ്യാപാരക്കമ്മി കുറയ്ക്കുന്നതിനുള്ള ഒരു മാർഗമാണിതെന്നും മറ്റ് ചില ഉദ്യോഗസ്ഥർ വ്യക്തമാക്കി. 2019 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ ചൈനയും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 88 ബില്യൺ ഡോളറായിരുന്നു. വ്യാപാരക്കമ്മി 53.5 ബില്യൺ ഡോളറാണ്. ലഭ്യമായ ഏറ്റവും പുതിയ വിവരം അനുസരിച്ച് 2019 ഏപ്രിലിനും 2020 ഫെബ്രുവരിയ്ക്കും ഇടയിൽ ചൈനയുമായുള്ള ഇന്ത്യയുടെ വ്യാപാരക്കമ്മി 46.8 ബില്യൺ ഡോളറാണ്.
താരിഫ് ഇതര തടസ്സങ്ങൾ
ഇറക്കുമതി ചെയ്യുന്ന എയർ കണ്ടീഷണറുകൾക്ക് കൂടുതൽ കർശനമായ ഗുണനിലവാര നിയന്ത്രണ സർട്ടിഫിക്കേഷൻ പോലുള്ള താരിഫ് ഇതര തടസ്സങ്ങൾ ബാധകമാകുമെന്നാണ് ചില സർക്കാർ വൃത്തങ്ങളിൽ നിന്നുള്ള സൂചനകൾ. 2014 ൽ അധികാരത്തിൽ വന്നതിനുശേഷം പ്രാദേശിക ഉൽപാദനത്തെ പ്രോത്സാഹിപ്പിക്കാനും സംരക്ഷിക്കാനും മോദി നിരന്തര ശ്രമം നടത്തിയിരുന്നു. അടുത്ത കാലത്തായി "മേക്ക് ഇൻ ഇന്ത്യ" പരിപാടി പ്രോത്സാഹിപ്പിക്കുകയും കഴിഞ്ഞ മാസം "ആത്മനിർഭർ ഭാരത്" അഥവാ ഒരു സ്വാശ്രയ ഇന്ത്യ കാമ്പെയ്ൻ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
ഫെബ്രുവരിയിലെ നികുതി വർദ്ധനവ്
ഫെബ്രുവരിയിൽ ഇലക്ട്രോണിക് വസ്തുക്കൾ, കളിപ്പാട്ടങ്ങൾ, ഫർണിച്ചർ തുടങ്ങിയ വസ്തുക്കളുടെ ഇറക്കുമതിക്ക് ഇന്ത്യ നികുതി ഉയർത്തിയിരുന്നു. ഇതിനെ തുടർന്ന് വിദേശ ബിസിനസുകൾക്കെതിരായ നടപടിയാണെന്ന വിമർശനവും ഉയർന്നു. പുതുതായി നിരക്ക് ഉയർത്താൻ മുന്നൂറോളം ഉൽപ്പന്നങ്ങളുടെ പട്ടിക തയ്യാറാക്കുന്നതായാണ് നിലവിൽ ലഭിക്കുന്ന അനൌദ്യോഗിക വിവരം.
2014 മുതൽ
തുണിത്തരങ്ങൾ, ഇലക്‌ട്രോണിക്‌സ് ഉത്പന്നങ്ങൾ തുടങ്ങിയവ ഉൾപ്പെടെ വിവിധ മേഖലകളിൽ നിന്നുള്ള 3,600 ലധികം ഉൽപന്നങ്ങളുടെ താരിഫ് 2014 മുതൽ ഇന്ത്യ വർദ്ധിപ്പിച്ചിട്ടുണ്ട്. ഇന്ത്യൻ ഉൽപ്പാദനത്തിന്റെ ശക്തിയും ബലഹീനതയും കണക്കിലെടുത്ത് അതിനെ ശക്തിപ്പെടുത്തുന്നതിനുള്ള നയമാണ് സർക്കാർ ഇപ്പോൾ മുന്നോട്ട് വയ്ക്കുന്നതെന്നാണ് ചില സർക്കാർ ഉദ്യോഗസ്ഥരുടെ അഭിപ്രായം.


Click it and Unblock the Notifications