രാജ്യം സ്വതന്ത്രമായതിന്റെ 75-ആം വാര്‍ഷികം ഇങ്ങെത്തിക്കഴിഞ്ഞു. അനേകം പേരുടെ ജീവത്യാഗത്താലും ആവേശ സമരങ്ങളാലും നേടിയെടുത്ത അഭിമാന നേട്ടത്തിന്റെ വാര്‍ഷികാഘോഷം കെങ്കേമമാക്കാന്‍ 'അമൃത് മഹോത്സവ്' എന്ന പേരില്‍ വിവിധ കാര്യപരിപാടികളുമായി കേന്ദ്രസര്‍ക്കാര്‍ മുന്നിലുണ്ട്.
1947 മുതല്‍ ആരംഭിച്ച സ്വതന്ത്ര ഇന്ത്യയുടെ സാമ്പത്തിക പ്രയാണം ഉയര്‍ച്ച താഴ്ചകള്‍ നിറഞ്ഞതാണ്. ഒരുകാലത്ത് മൂന്നാം ലോക രാജ്യമെന്ന് മുദ്രചാര്‍ത്തിയിരുന്ന നിലയില്‍ നിന്നും ആഗോളതലത്തില്‍ വമ്പന്‍ സമ്പദ്ഘടനകളിലൊന്നായി ഇടം നേടുന്നതിലേക്ക് ഇന്ത്യ വളര്‍ന്നിട്ടുണ്ട്. ഇനിയും വിവിധ മേഖലകളിൽ ഏറെ മുന്നേറാനുണ്ടെങ്കിലും ചില വിഷങ്ങളില്‍ അസൂയാവഹമായ നേട്ടങ്ങളും ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം കരസ്ഥമാക്കിയിട്ടുണ്ട്. കഴിഞ്ഞ 75 വര്‍ഷത്തെ രാജ്യചരിത്രത്തില്‍ പ്രധാനപ്പെട്ട 8 ഘടകങ്ങളുടെ വിലയിരുത്തലാണ് ചുവടെ ചേര്‍ക്കുന്നത്.
ഭക്ഷ്യ ഉത്പാദനം
സ്വാതന്ത്രം നേടിയ ഘട്ടത്തില്‍ നിത്യജീവിതത്തിനുള്ള ആഹാരത്തിനു പോലും സഹായം തേടേണ്ട ദുരിത പൂര്‍ണമായ അവസ്ഥയിലായിരുന്നു രാജ്യം. എന്നാല്‍ വറുതിയുടെ 50-കളും 60-കളും പിന്നിട്ടതോടെ തന്നെ രാജ്യം ഏറെക്കുറെ ഭക്ഷ്യോത്പാദനത്തില്‍ സ്വയം പര്യാപ്തത നേടി. ഇന്ന് അനേകം വിദേശ രാജ്യങ്ങള്‍ക്ക് അന്നമൂട്ടുന്ന അക്ഷയപാത്രമായും ഭാരതം മാറിക്കഴിഞ്ഞു. 1950-കളില്‍ രാജ്യത്തെ ഭക്ഷ്യോത്പാദനം 5.4.92 ദശലക്ഷം ടണ്‍ ആയിരുന്നു. എന്നാല്‍ 2021-22 സാമ്പത്തിക വര്‍ഷമാകുമ്പോഴേക്ക് ഉത്പാദനം 314.59 ദശലക്ഷം ടണ്ണിലേക്ക് ഉയര്‍ന്നു.
ജിഡിപി
സ്വാതന്ത്ര്യം നേടിയ ഘട്ടത്തില്‍ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനം (ജിഡിപി) 2.7 ലക്ഷം കോടിയായിരുന്നു. അവിടെ നിന്നും ക്രമാനുഗതമായി ഉയര്‍ന്നിരുന്നു എങ്കിലും 1991-ലെ സാമ്പത്തിക പരിഷ്‌കരണങ്ങള്‍ക്ക് പിന്നാലെ രാജ്യത്തിന്റെ ജിഡിപിയില്‍ 10 മടങ്ങ് വര്‍ധന കൈവരിച്ചു. 2022-ല്‍ ഇന്ത്യയുടെ ജിഡിപി 236.65 ലക്ഷം കോടിയായി വളര്‍ന്നു. നിലവില്‍ ലോകത്തെ ഏറ്റവും വലിയ അഞ്ചാമത്തെ ജിഡിപിയാണ് (നോമിനല്‍) ഇന്ത്യയുടേത്. അതേസമയം പിപിപി അടിസ്ഥാനമാക്കിയുള്ള ജിഡിപിയില്‍ മൂന്നാം സ്ഥാനത്തുമാണ് ഇന്ത്യ.
ഡോളര്‍- രൂപ
1947 കാലഘട്ടത്തില്‍ യുഎസ് ഡോളറിനെതിരായ ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക് 3.30 നിരക്കിലായിരുന്നു. പിന്നീട് പലവിധ കാരണങ്ങളാലും ബഹുതല ഘടകങ്ങളാലും രൂപയുടെ വിനിമയ മൂല്യത്തില്‍ ഇടിവ് നേരിട്ടു. സാമ്പത്തിക പരിഷ്‌കരണം നടക്കുന്ന 1991-ല്‍ 22 രൂപ നിലവാരത്തിലായിുന്നു ഡോളറിന്റെ വിനിമയമൂല്യം. 2000-ല്‍ ഡോളറിന്റെ നിരക്ക് 45-ലേക്കും 2012-ല്‍ 53 രൂപയിലേക്കും വീണു. നിലവില്‍ 79 രൂപ നിരക്കിലാണ് ഡോളറിന്റെ വിനിമയമൂല്യം ഉള്ളത്.
Also Read: ഷോപ്പിങ് പൊടിപൂരമാണെങ്കിലും ലുലു മാളിനും നഷ്ടക്കഥ!
വിദേശനാണ്യ ശേഖരം
രാജ്യാന്തര വ്യാപാരത്തിനും സാമ്പത്തിക സുരക്ഷയ്ക്കും നിര്‍ണയാകമായ ഇന്ത്യുടെ വിദേശനാണ്യ ശേഖരം 1950-51 കാലഘട്ടത്തില്‍ കേവലം 1,029 കോടി രൂപ മാത്രമായിരുന്നു. 90-കളിലെ സാമ്പത്തിക പരിഷ്‌കരണത്തോടെയും കയറ്റുമതിയിലെ കുതിച്ചുച്ചാട്ടത്തിലൂടെയും താരതമ്യേന ഭദ്രമായ നിലയിലേക്ക് രാജ്യത്തിന്റെ വിദേശനാണ്യ കരുതല്‍ ശേഖരം ഉയര്‍ന്നു. 1991-ല്‍ 120 കോടി ഡോളറായിരുന്ന കരുതല്‍ ശേഖരം 2022-ല്‍ 60,000 കോടി ഡോളറിലേക്ക് വര്‍ധിച്ചു.
Also Read: ഓഫീസിലും വീട്ടിലും ഇരുന്നുള്ള പുതിയ തൊഴില്‍ സംസ്‌കാരം; നേട്ടം കൊയ്യുന്നത് ഈ ടാറ്റ ഓഹരി
ഇന്ത്യന്‍ റെയില്‍വേസ്
സ്വാതന്ത്രം നേടിയ കാലത്തുതന്നെ ഇന്ത്യക്ക് വിപുലമായ റെയില്‍ ഗതാഗത ശൃംഖല സ്വന്തമായുണ്ടായിരുന്നു. തുടര്‍ന്നുള്ള ആദ്യ ഘട്ടത്തില്‍ വിവിധ ഗേജുകളായിരുന്ന ഗതാഗത സംവിധാനത്തെ ഏകീകരിക്കുന്നതിനാണ് രാജ്യം മുന്‍ഗണന കൊടുത്തത്. പിന്നാലെ റെയില്‍ പാതകളുടെ വൈദ്യുതീകരണത്തിനും പ്രാമുഖ്യം നല്‍കി. ഇതിനു ശേഷം രാജ്യത്തിന്റെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് റെയില്‍പാത വികസിപ്പിച്ചു. ഇതിനിടെയില്‍ 14,000 കിലോമീറ്റര്‍ പുതിയ പാതയും നിര്‍മിച്ചു. 2022 മാര്‍ച്ചിലെ കണക്കുകള്‍ പ്രകാരം രാജ്യത്തെ റെയില്‍ പാതകളുടെ ദൈര്‍ഘ്യം 67,956 കിലോമീറ്ററാണ്.
റോഡ്
കഴിഞ്ഞ 75 വര്‍ഷത്തിനിടയില്‍ രാജ്യത്തെ ഉപരിതല ഗതാഗത സംവിധാനത്തില്‍ വലിയ കുതിച്ചുച്ചാട്ടമുണ്ടായി. ഇന്ന് ലോകത്തിലെ രണ്ടാമത്തെ ബൃഹദ് റോഡ് ശൃംഖലയാണ് ഭാരതത്തിന്റേത്. 1950-കളില്‍ കേവലം 4 ലക്ഷം കിലോമീറ്ററായിരുന്നു റോഡ് ശൃംഖലയുടെ ദൈര്‍ഘ്യമെങ്കില്‍ 2020-പിന്നിടുമ്പോള്‍ അത് 63 ലക്ഷം കിലോമീറ്ററായി വര്‍ധിച്ചു. 2022 മാര്‍ച്ച് 31-ലെ കണക്കുകള്‍ പ്രകാരം 1.42 ലക്ഷം കിലോമീറ്റര്‍ പാത ദേശീയ നിലവാരത്തില്‍ നിര്‍മിച്ചവയാണ്. 2024-25 വര്‍ഷത്തോടെ ദേശീയ പാതകളുടെ ദൈര്‍ഘ്യം 2 ലക്ഷമായി ഉയര്‍ത്താനാണ് പദ്ധതിയിട്ടിരിക്കുന്നത്.
വൈദ്യുതി
സ്വാതന്ത്യം നേടിയ കാലഘട്ടത്തില്‍ വൈദ്യുതിയുമായി ബന്ധപ്പെട്ട് വലിയ വെല്ലുവിളിയാണ് രാജ്യത്തിന് മുന്നിലുണ്ടായിരുന്നത്. സാമൂഹിക- സാമ്പത്തിക നയരൂപീകരണത്തിന്റെ മുഖ്യ ലക്ഷ്യങ്ങളിലൊന്നും ഗ്രാമീണ ഇന്ത്യക്ക് വൈദ്യുതി എത്തിക്കുന്നതായിരുന്നു. ഊര്‍ജ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 1950-ല്‍ രാജ്യത്തെ 3,061 വില്ലേജുകളിലാണ് വൈദ്യുതി എത്തിയിരുന്നത്. 2018-ഓടെ രാജ്യം മുഴുവന്‍ (5,97,464 വില്ലേജുകള്‍) വൈദ്യതീകരിച്ചുവെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു. (10 ശതമാനം വീടുകളില്‍ വൈദ്യുതി എത്തിക്കുമ്പോള്‍ വില്ലേജിനെ വൈദ്യുതീകരിച്ചു എന്ന് പ്രഖ്യാപിക്കാം).
വിദേശ നിക്ഷേപം
1948 കാലഘട്ടത്തില്‍ ഇന്ത്യയിലേക്ക് നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ മൂല്യം 256 കോടിയായിരുന്നു. 1991-ല്‍ സാമ്പത്തിക പരിഷ്‌കരണം നടക്കുന്നതു വരെയുള്ള കാലഘട്ടത്തില്‍ 'ലൈസന്‍സ് രാജ്' സമ്പ്രദായം ആയിരുന്നതിനാല്‍ നാമമാത്രമായ വിദശ നിക്ഷേപങ്ങളെ രാജ്യത്തിന് നേടാനായിട്ടുള്ളൂ. എന്നാല്‍ സ്വകാര്യ സംരംഭകര്‍ക്കെല്ലാം വാതില്‍ തുറന്നുകൊടുത്ത 1991-നു ശേഷം വിദേശ നിക്ഷേപകരുടെ പ്രിയ സങ്കേതമായി രാജ്യം മാറിയിട്ടുണ്ട്.
2021- 22 സാമ്പത്തിക വര്‍ഷത്തില്‍ 8,357 കോടി ഡോളറാണ് ഇന്ത്യയിലേക്ക് ഒഴുകിയെത്തിയ നേരിട്ടുള്ള വിദേശ നിക്ഷേപം (FDI). ഇത് രാജ്യത്തിന്റെ ചരിത്രത്തിലെ ഉയര്‍ന്ന നിക്ഷേപമാണ്.