ഇന്ന് നീക്കം ചെയ്യേണ്ടിയിരുന്ന രാജ്യവ്യാപകമായ ലോക്ക്ഡൌൺ രണ്ടാഴ്ചത്തേയ്ക്ക് കൂടി നീട്ടിയ സാഹചര്യത്തിൽ ബാങ്ക് വായ്പകളുടെ മൊറട്ടോറിയം 90 ദിവസത്തേക്ക് കൂടി നീട്ടാൻ സാധ്യത. ഈ കാലയളവിൽ സർക്കാർ ഭാഗികമായ ഇളവുകൾ മാത്രമാണ് അനുവദിച്ചിട്ടുള്ളത്. ബിസിനസുകളും മറ്റും പൂർണമായി ആരംഭിക്കാനും സാധിക്കില്ല. ഇതിന്റെ ഫലമായി, നിലവിലെ മൊറട്ടോറിയം മെയ് 31ന് അവസാനിക്കുമ്പോൾ വായ്പക്കാർക്ക് മൂന്ന് മാസത്തേയ്ക്ക് കൂടി മൊറട്ടോറിയം കാലാവധി നീട്ടി നൽകുമെന്നാണ് കരുതുന്നതെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
ഈ സാഹചര്യത്തിൽ റിസർവ് ബാങ്ക് ഇന്ത്യ (ആർബിഐ) മൊറട്ടോറിയം 90 ദിവസത്തേക്ക് കൂടി നീട്ടണമെന്ന് നിരവധി ബാങ്കുകൾ നിർദ്ദേശിച്ചിട്ടുണ്ട്. അപ്പോഴേക്കും ബിസിനസുകളുടെ പണമൊഴുക്കിനെക്കുറിച്ച് ഒരു വിലയിരുത്തൽ നടത്താനാകും. ലോക്ക്ഡൌൺ കാലയളവിൽ ബാങ്കുകളും നിരവധി പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്ന് ചില ബാങ്ക് അധികൃതർ വ്യക്തമാക്കി. ശനിയാഴ്ച റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് വീഡിയോ കോൺഫറൻസിംഗിലൂടെ പൊതു, സ്വകാര്യ മേഖലയിലെ ബാങ്കുകളുടെ ചീഫ് എക്സിക്യൂട്ടീവുകളുമായി പ്രത്യേക യോഗം ചേർന്നിരുന്നു.
നീളുന്ന ലോക്ക്ഡൌൺ ആളുകളെ ദാരിദ്രത്തിലേയ്ക്ക് തള്ളിവിടും: മുൻ ആർബിഐ ഗവർണർ
ഈ യോഗത്തിൽ വായ്പകളുടെ മൊറട്ടോറിയം ചർച്ച ചെയ്യുന്നതിനൊപ്പം, സമ്പദ്‌വ്യവസ്ഥയുടെ വിവിധ മേഖലകളിലേക്കുള്ള വായ്പയുടെ പ്രവാഹത്തെക്കുറിച്ചും റിസർവ് ബാങ്ക് അവലോകനം ചെയ്തു, ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികൾ (എൻബിഎഫ്‌സി), മ്യൂച്വൽ ഫണ്ടുകൾ, മൈക്രോഫിനാൻസ് സ്ഥാപനങ്ങൾ, ഭവന ധനകാര്യ കമ്പനികൾ എന്നിവയിലേക്കുള്ള പണലഭ്യത ഉൾപ്പെടെയുള്ളവ യോഗത്തിൽ ചർച്ചാവിഷയമായി. വാഹന വായ്‌പ, ഭവന വായ്‌പ, പേഴ്‌സണൽ ലോൺ, കാർഷിക വായ്‌പകൾ, വിള വായ്‌പകൾ തുടങ്ങി എല്ലാതരം വായ്‌പകൾക്കും മൊറട്ടോറിയം ലഭിക്കും. ക്രെഡിറ്റ് കാർഡ് വായ്‌പകൾക്കും മൊറട്ടോറിയം ലഭിക്കും.
സർക്കാർ ഇളവുകൾ പ്രഖ്യാപിച്ചിട്ടും കോർപ്പറേറ്റ് ബിസിനസ് വായ്പക്കാരിൽ 80 ശതമാനവും റെഡ് സോണുകളായി തരംതിരിക്കപ്പെട്ട പ്രദേശങ്ങളിലാണ് പ്രവർത്തിക്കുന്നത്. ലോക്ക്ഡൌൺ രണ്ടാഴ്ച കൂടി നീട്ടിയതിനാൽ ബിസിനസ് പുനരുജ്ജീവിക്കുന്ന കാര്യത്തിൽ ഈ പ്രദേശങ്ങൾക്ക് ഇളവ് ലഭിച്ചിട്ടില്ല. ഫ്രാങ്ക്ലിൻ ടെമ്പിൾട്ടൺ മ്യൂച്വൽ ഫണ്ട് ആറ് ക്രെഡിറ്റ് റിസ്ക് ഫണ്ടുകൾ നിർത്തലാക്കുന്നു എന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ മ്യൂച്വൽ ഫണ്ടുകൾക്ക് റിസർവ് ബാങ്ക് കഴിഞ്ഞ ദിവസം 50,000 കോടി രൂപയുടെ പ്രത്യേക ലിക്വിഡിറ്റി പ്രഖ്യാപിച്ചിരുന്നു.
സെൻസെക്സും നിഫ്റ്റിയും നേട്ടത്തിൽ; ബാങ്ക് ഓഹരികൾ കുതിച്ചുയർന്നു