പാലക്കാട് കഞ്ചിക്കോടുള്ള ഉത്പാദനകേന്ദ്രം ഇനി തുറക്കില്ലെന്ന് ശീതളപാനീയ നിര്‍മാതാക്കളായ പെപ്‌സികോ അറിയിച്ചു. രണ്ടു വര്‍ഷക്കാലമായി പൂട്ടിക്കിടക്കുകയായിരുന്ന പ്ലാന്റ് തുറന്ന് പ്രവര്‍ത്തിപ്പിക്കണമെന്ന് സംയുക്ത തൊഴിലാളി യൂണിയന്‍ ആവശ്യപ്പെട്ടെങ്കിലും കമ്പനി നേതൃത്വം അത് ചെവികൊണ്ടില്ല.

അതേസമയം ജോലി നഷ്ടമായ മുഴുവന്‍ കരാര്‍ തൊഴിലാളികള്‍ക്കും നഷ്ടപരിഹാരം നല്‍കാമെന്നും പെപ്‌സികോയ്ക്ക് വേണ്ടി കരാര്‍ അടിസ്ഥാനത്തില്‍ കോള ഉത്പാദിപ്പിക്കുന്ന വരുണ്‍ ബിവറേജസ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ലേബര്‍ കമ്മീഷണറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ചര്‍ച്ചയിലാണ് വരുണ്‍ ബിവറേജസ് മാനേജ്‌മെന്റ് പ്ലാന്റ് തുറക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന തീരുമാനം അന്തിമമായി അറിയിച്ചത്.
തൊഴിലാളി യൂണിയന്‍ സമരത്തെത്തുടര്‍ന്ന് 2020 മാര്‍ച്ച് 22-നാണ് കഞ്ചിക്കോട്ടെ പ്ലാന്റ് കമ്പനി അടച്ചിട്ടത്. തുടര്‍ന്ന് വിഷയം പരിഹരിക്കാന്‍ മുപ്പതോളം തവണ ചര്‍ച്ച നടന്നെങ്കിലും ഇരുകൂട്ടരും സമവായത്തിലെത്തിയില്ല. അതേസമയം ജലദൗര്‍ലഭ്യവും വേനല്‍ക്കാലത്ത് മൂന്നു മാസം കമ്പനിക്ക് പ്രവര്‍ത്തന അനുമതിയില്ലാത്തതും സംസ്ഥാന സര്‍ക്കാര്‍ കുപ്പിവെള്ളത്തിനു വില കുറച്ചതുമാണ് പെപ്‌സികോയുടെ അടച്ചുപൂട്ടലിനു കാരണമെന്നാണ് തൊഴിലാളികളുടെ വിശദീകരണം. വിഷയത്തില്‍ സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ വീണ്ടും പ്രതീക്ഷിക്കുന്നുവെന്നു തൊഴിലാളി യൂണിയന്‍ നേതാക്കള്‍ പറഞ്ഞു.
നൂറോളം സ്ത്രീ തൊഴിലാളികള്‍ അടങ്ങുന്ന 246 കരാര്‍ തൊഴിലാളികളും 112 പേര്‍ സ്ഥിരം ജീവനക്കാരും ഉള്‍പ്പെടെ 400-ഓളം ജീവനക്കാരുടെ ആശ്രയമായിരുന്നു പാലക്കാട്ടെ പെപ്‌സികോയുടെ പ്ലാന്റ്. സേവന വേതന കരാര്‍ പുതുക്കണമെന്നാവശ്യപ്പെട്ട് 2020 ജനുവരി 31-നാണ് തൊഴിലാളികള്‍ സമരം ആരംഭിച്ചത്. 20 വര്‍ഷം മുമ്പ് കമ്പനി പ്രവര്‍ത്തനം ആരംഭിച്ചതു മുതല്‍ ഇവിടെ ജോലി ചെയ്യുന്നവരാണ് ഇവരിലേറെയും. വരുണ്‍ ബിവറേജസിന് കൈമാറുമ്പോള്‍ നിലവിലെ സേവന വേതന വ്യവസ്ഥ തുടരുമെന്നായിരുന്നു കരാര്‍. എന്നാല്‍, ശമ്പളം പുതുക്കി നല്‍കാന്‍ കമ്പനി തയ്യാറായില്ലെന്ന് ജീവനക്കാര്‍ കുറ്റപ്പെടുത്തി.
2000-ലാണ് പെപ്‌സി കമ്പനി കേരളത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. 2019-ഓടെ പെപ്‌സികോയുടെ രാജ്യത്തെ മുഴുവന്‍ യൂണിറ്റുകളും ഉത്പാദന ഫ്രാഞ്ചൈസി അവകാശം നേടിയ വരുണ്‍ ബിവറേജസിന് കൈമാറി. തുടര്‍ന്ന് 2019 ജൂണിലാണ് കഞ്ചിക്കോട്ടെ നിര്‍മാണ യൂണിറ്റ് വരുണ്‍ ബീവറേജസ് ഏറ്റെടുക്കുന്നത്. പിന്നാലെ ഒരു വര്‍ഷത്തിനു ശേഷം വേതന കരാര്‍ പുതുക്കണം എന്നാവശ്യപ്പെട്ട് താത്കാലിക ജീവനക്കാര്‍ 2020 ജനുവരിയില്‍ സമരം ആരംഭിച്ചതിനു പിന്നാലെ മാര്‍ച്ച് 22 മുതല്‍ കമ്പനി അടച്ചിട്ടു. തുടര്‍ന്ന് രണ്ടു വര്‍ഷത്തെ ചര്‍ച്ചകളിലും തീരുമാനം ആകാതെ വന്നതോടെ പ്ലാന്റ് ഇനി തുറക്കേണ്ടതില്ലെന്ന നിലപാടിലേക്ക് കമ്പനിയുമെത്തിച്ചേര്‍ന്നു.


Click it and Unblock the Notifications