പിആര്‍ സുന്ദര്‍. ഓഹരി വിപണിയില്‍ ഓപ്ഷന്‍ ട്രേഡ് ചെയ്തും പണമുണ്ടാക്കാമെന്ന് തെളിയിച്ച ഒരു കണക്ക് അധ്യാപകന്‍. യൂട്യൂബിലും ട്വിറ്ററില്‍ ഇദ്ദേഹത്തെ പിന്തുടരുന്നത് ലക്ഷങ്ങള്‍. അടുത്തിടെ സഭ്യത മറികടന്ന് ഇദ്ദേഹം ട്വിറ്ററില്‍ കുറിച്ച പ്രതികരണം വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. നിലവില്‍ സെബിയും (സെക്യുരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) ഇദ്ദേഹത്തിന്റെ മാന്‍സം കണ്‍സള്‍ട്ടന്‍സി പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തെ പറ്റി അന്വേഷണം നടത്തുന്നുണ്ട്.
ഓഹരി വിപണി മാത്രമല്ല, ജീവിതവും അനിശ്ചിതത്വം നിറഞ്ഞതാണെന്ന പക്ഷക്കാരനാണ് പിആര്‍ സുന്ദര്‍. സമ്പാദ്യശീലം 'ഓവര്‍റേറ്റഡ്' ആണെന്നും ചെലവഴിക്കല്‍ശീലം 'അണ്ടര്‍റേറ്റഡ്' ആണെന്നും ഇദ്ദേഹം പറയുന്നു. ഒരുപക്ഷെ ഈ തത്വത്തില്‍ ഉറച്ചുവിശ്വസിക്കുന്നതുകൊണ്ടാകാം ആഢംബരവാഹനങ്ങളിലും 30 കോടി രൂപയുടെ വസതിയിലുമൊക്കെ പിആര്‍ സുന്ദര്‍ 'നിക്ഷേപം' നടത്തുന്നത്.
എളിയതുടക്കം
ചെന്നൈയില്‍ സാമ്പത്തികമായി പിന്നാക്കം നിന്ന എളിയ കുടുംബത്തില്‍ നിന്നാണ് പിആര്‍ സുന്ദറിന്റെ ഉയര്‍ച്ച. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം ചെറിയ പ്രായത്തില്‍ത്തന്നെ ഒരു ചാരിറ്റബിള്‍ ട്രസ്റ്റ് നടത്തിപ്പോന്ന ഹോസ്റ്റലില്‍ ഇദ്ദേഹമെത്തി. കുട്ടിക്കാലത്തെ കഷ്ടപ്പാടുകളെ പറ്റി പിആര്‍ സുന്ദര്‍ സ്വന്തം യൂട്യൂബ് ചാനലില്‍ വിവരിക്കുന്നുണ്ട്.
ചെറുപ്രായത്തില്‍ ഫ്രിഡ്ജില്‍ വെച്ച് തണുപ്പിച്ച വെള്ളം കുടിക്കുകയായിരുന്നു ഇദ്ദേഹത്തെ സംബന്ധിച്ച ആഢംബരം. തണുത്ത വെള്ളം കുടിക്കണമെന്നതുതന്നെ പിആര്‍ സുന്ദര്‍ കണ്ട ആദ്യ സ്വപ്‌നവും. ജീവിതത്തില്‍ ആദ്യമായി കാശ് കിട്ടിയപ്പോള്‍ ഫ്രിഡ്ജാണ് താന്‍ വാങ്ങിയതെന്ന കാര്യം ഇദ്ദേഹം പറയുന്നുണ്ട്.
ചെന്നൈയില്‍ ഉപരിപഠനം പൂര്‍ത്തിയാക്കിയ പിആര്‍ സുന്ദര്‍ ഗുജറാത്തില്‍ കണക്ക് അധ്യാപകനായാണ് കരിയര്‍ ആരംഭിച്ചത്. ഗുജാറത്തിലെ ജീവിതം ഇദ്ദേഹത്തെ ഓഹരി വിപണിയുമായി അടുപ്പിച്ചു. ഗുജറാത്തിലെ സുഹൃത്തുക്കളില്‍ നിന്നാണ് ഓഹരി വിപണിയിലെ ട്രേഡിങ്ങിനെ കുറിച്ച് പിആര്‍ സുന്ദര്‍ കൂടുതലറിഞ്ഞത്. 1987-93 കാലഘട്ടം ഇദ്ദേഹം ഗുജറാത്തില്‍ ചിലവഴിച്ചു. തുടര്‍ന്ന് സിംഗപ്പൂരില്‍ നിന്നും മറ്റൊരു അധ്യാപന കിട്ടി. 11 വര്‍ഷത്തെ സിംഗപ്പൂര്‍ വാസത്തിന് ശേഷം 2005 -ലാണ് പിആര്‍ സുന്ദര്‍ ഇന്ത്യയില്‍ തിരിച്ചെത്തുന്നത്.
ഇന്റര്‍നെറ്റ് പ്രശസ്തി
2007 മുതല്‍ ഓഹരി വിപണിയില്‍ ട്രേഡ് ചെയ്ത് വരികയാണ് പിആര്‍ സുന്ദര്‍. 2017 -ല്‍ ഇദ്ദേഹം ട്വിറ്ററില്‍ അക്കൗണ്ട് തുറുന്നു. നിലവില്‍ അഞ്ച് ലക്ഷത്തിലേറെ പേര്‍ ട്വിറ്ററില്‍ പിആര്‍ സുന്ദറിനെ പിന്തുടരുന്നുണ്ട്. സമാനമായി യൂട്യൂബിലും ശക്തമായ സാന്നിധ്യം കാണാം. വിപണിയിലെ സമകാലീന ട്രെന്‍ഡുകളെ കുറിച്ച് പിആര്‍ സുന്ദര്‍ നല്‍കുന്ന വിശലകനത്തിന് ആരാധകരേറെ. ഇന്ന് 50 കോടി രൂപയിലേറെയാണ് പിആര്‍ സുന്ദറിന്റെ ട്രേഡിങ് കാപ്പിറ്റല്‍. ഇതില്‍ 20 കോടി കഴിഞ്ഞവര്‍ഷം കൊണ്ടുമാത്രം ഇദ്ദേഹം സ്വരുക്കൂട്ടിയതാണ്.
വിമര്‍ശനം
ട്രേഡിങ്ങിനെക്കാളുപരി ഇന്റര്‍നെറ്റില്‍ നിക്ഷേപകര്‍ക്ക് ട്രെയിനിങ് വീഡിയോ നല്‍കിയാണ് പിആര്‍ സുന്ദര്‍ സമ്പാദ്യം വര്‍ധിപ്പിക്കുന്നതെന്ന ആക്ഷേപമുണ്ട്.
'അതുകൊണ്ടെന്താണ് പ്രശ്‌നം? പണമുണ്ടാക്കുകയാണ് എല്ലാവരുടെയും ലക്ഷ്യം. ട്രേഡിങ്ങിനെക്കാളും പണം ട്രെയിനിങ് വഴിയുണ്ടാക്കരുതെന്ന് സര്‍ക്കാര്‍ നിയമമുണ്ടോ?', ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പിആര്‍ സുന്ദര്‍ വിമര്‍ശനങ്ങളോട് പ്രതികരിക്കുകയുണ്ടായി.
ലാഭം കിട്ടുന്ന ട്രേഡുകളുടെ മാത്രം സ്‌ക്രീന്‍ഷോട്ടാണ് പിആര്‍ സുന്ദര്‍ പങ്കുവെയ്ക്കാറ്. പങ്കുവെയ്ക്കുന്ന ട്രേഡുകള്‍ തെറ്റിപ്പോയാല്‍ സ്‌ക്രീന്‍ഷോട്ടുകളും മറ്റു നീക്കം ചെയ്യാറുണ്ടെന്ന ആക്ഷേപവും ഇദ്ദേഹത്തിനെതിരെ ഉയരാറുണ്ട്.
ആഢംബര ജീവിതം
ആഢംബര ജീവിതം മുറുക്കെപ്പിടിക്കുന്ന ആളാണ് പിആര്‍ സുന്ദര്‍. മെര്‍സിഡീസ് ബെന്‍സ് എസ് ക്ലാസും ജാഗ്വാറും ഇദ്ദേഹത്തിന് സ്വന്തമായുണ്ട്. തമിഴ്‌നാട്ടില്‍ സമുദ്രത്തെ അഭിമുഖീകരിക്കുന്ന നാലുനില വസതിക്കായി 30 കോടി രൂപയാണ് പിആര്‍ സുന്ദര്‍ ചെലവഴിച്ചത്. അടുത്തകാലത്ത് റോള്‍സ് റോയ്‌സും ആഢംബര നൗകയും വാങ്ങാനുള്ള ആഗ്രഹം ഇദ്ദേഹം പങ്കുവെച്ചിരുന്നു.
കാഴ്ച്ചപ്പാടുകള്‍
'ഫ്യൂച്ചറുകളിലാണ് ട്രേഡ് ചെയ്യുന്നതെങ്കില്‍ നിങ്ങള്‍ക്ക് ഭാവിയില്ല. എന്നാല്‍ ഓപ്ഷനുകളിലാണ് ട്രേഡ് എടുക്കുന്നതെങ്കില്‍ നിരവധി അവസരങ്ങള്‍ തേടിയെത്തും', ചെറുകിട നിക്ഷേപകര്‍ക്ക് പിആര്‍ സുന്ദര്‍ നല്‍കുന്ന പ്രധാന സന്ദേശമിതാണ്.
ആവേശം കൊണ്ട് മാത്രം റിസ്‌ക് എടുക്കരുതെന്നും ഇദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നുണ്ട്. അപകടസാധ്യത മനസിലാക്കി കണക്കുകൂട്ടി മാത്രമേ റിസ്‌ക്കുകള്‍ എടുക്കാവൂ. 2023 ഡിസംബര്‍ ആകുമ്പോഴേക്കും നിഫ്റ്റി 20,500-21,000 നിലവാരം തൊടുമെന്നാണ് പിആര്‍ സുന്ദറിന്റെ പ്രവചനം.