ന്യൂഡൽഹി: യുകെ ആസ്ഥാനമായുള്ള വോഡഫോൺ ഗ്രൂപ്പ് ഇന്ത്യൻ സർക്കാരിൽ നിന്ന് ഏതെങ്കിലും തരത്തിലുള്ള സഹായം ആവശ്യമാണെന്ന് അറിയിച്ചതായി റിപ്പോർട്ടുകൾ. വോഡഫോൺ ഗ്രൂപ്പ് ബുധനാഴ്ച ഡിസംബർ പാദത്തിലെ വരുമാനം വ്യക്തമാക്കിയിരുന്നു. ഇതിനെ തുടർന്നാണ് കമ്പനിയുടെ നിലനിൽപ്പിനായി ഇന്ത്യൻ സർക്കാരിൽ നിന്നും വിവിധ തരത്തിലുള്ള സഹായങ്ങൾ പ്രതീക്ഷിക്കുന്നതായി കമ്പനി അറിയിച്ചത്.
ജിയോ ഉയർത്തിയ വെല്ലുവിളിയിൽ വിവണി വിഹിതവും വരുമാനവും വലിയ തോതിൽ ഇടിഞ്ഞതോടെ വോഡഫോണിന്റെ ഇന്ത്യൻ ബിസിനസ് ഐഡിയയുമായി ലയിപ്പിച്ചിരുന്നു. എന്നാൽ ഏറ്റവും വലിയ ഉപയോക്തൃ വിപണി വിഹിതത്തോടെ തുടങ്ങിയ വോഡാഫോൺ ഐഡിയയ്ക്കും ഇതുവരെ വിപണിയിൽ നിലയുറപ്പിക്കാനായിട്ടില്ല.

അഡ്ജസ്റ്റഡ് ഗ്രോസ് റവന്യൂ (എജിആർ) കേസിൽ ഒക്ടോബറിലെ സുപ്രീം കോടതിയുടെ പ്രതികൂല വിധിയെത്തുടർന്ന് സർക്കാരിൽ നിന്ന് ഏതെങ്കിലും തരത്തിലുള്ള സഹായം ലഭിച്ചില്ലെങ്കിൽ ഗ്രൂപ്പിന്റെ ടെലികോം യൂണിറ്റായ വോഡഫോൺ ഐഡിയ അടയ്‌ക്കേണ്ടിവരുമെന്ന് ആദിത്യ ബിർള ഗ്രൂപ്പ് ചെയർമാൻ കുമാർ മംഗലം ബിർള വ്യക്തമാക്കിയിരുന്നു. എജിആർ വിധിക്കെതിരെ എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ, ടാറ്റ ടെലിസര്‍വീസ് എന്നിവര്‍ നല്‍കിയ പുന:പരിശോധ ഹര്‍ജിയും സുപ്രീം കോടതി തള്ളിയിരുന്നു. ഇതും ടെലികോം കമ്പനികൾക്ക് കനത്ത തിരിച്ചടിയായി.
ഇന്ത്യയുടെ ടെലികോം മേഖലയിലെ റിലയൻസ് ജിയോയുമായുള്ള വിപണി മൽസരത്തിനുള്ള അവസരം ലഭിക്കുന്നില്ലെങ്കിൽ രാജ്യത്ത് പുതിയ നിക്ഷേപങ്ങൾ നടത്തുന്നതിൽ വിട്ടുനിൽക്കുമെന്ന് കാണിച്ച് യുകെ ആസ്ഥാനമായുള്ള വോഡഫോൺ ഗ്രൂപ്പ് നേരത്തെ കേന്ദ്ര സർക്കാരിന് കത്തയച്ചിരുന്നു. 2007-ലാണ് വോഡഫോൺ ഇന്ത്യൻ വിപണിയിൽ പ്രവേശിച്ചത്.


Click it and Unblock the Notifications