സ്വർണ ധനസമ്പാദ പദ്ധതി മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച് കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ ജ്വല്ലറി വ്യവസായികളിൽ നിന്ന് നിർദ്ദേശം തേടി. വീടുകളിലും നിഷ്‌ക്രിയമായി സൂക്ഷിച്ചിരിക്കുന്ന സ്വർണം പുറത്തു കൊണ്ടുവരികയാണ് ഇതുവഴി ലക്ഷ്യമിടുന്നത്. ജെംസ് ആൻഡ് ജ്വല്ലറി എക്‌സ്‌പോർട്ട് പ്രമോഷൻ കൗൺസിൽ സംഘടിപ്പിച്ച അവാർഡ് ദാന ചടങ്ങിൽ സംസാരിച്ച വാണിജ്യമന്ത്രി, നിഷ്‌ക്രിയ സ്വർണ്ണം പുറത്തു കൊണ്ടുവരുന്നത് വഴി വിദേശനാണ്യ കരുതൽ ധനത്തിന്റെ ഭാരം കുറയ്ക്കാൻ സഹായിക്കുമെന്നും പറഞ്ഞു.
സ്വർണ ധനസമ്പാദന പദ്ധതി
രാജ്യത്തെ ജീവനക്കാരും സ്ഥാപനങ്ങളും കൈവശം വച്ചിരിക്കുന്ന സ്വർണം സമാഹരിക്കുന്നതിനായി 2015 ൽ സർക്കാർ സ്വർണ ധനസമ്പാദന പദ്ധതി (ഗോൾഡ് മോണറ്റൈസേഷൻ പദ്ധതി) ആരംഭിച്ചിരുന്നു. എന്നിരുന്നാലും, കുറഞ്ഞ വരുമാനവും സുരക്ഷാ ആശങ്കകളും കാരണം വ്യക്തികളിൽ നിന്ന് നല്ല പ്രതികരണം ലഭിക്കാത്തതിനാൽ പദ്ധതി പരാജയപ്പെട്ടു.
വിവാഹക്കാർക്ക് സ്വർണം വേണ്ട, വമ്പൻ ഡിസ്കൌണ്ടുകളുമായി സ്വർണവ്യാപാരികൾ പിന്നാലെ
സ്വർണം ബാങ്കുകളിൽ നിക്ഷേപിക്കാം
പദ്ധതി പ്രകാരം, 2.25 മുതൽ 2.50 ശതമാനം വരെയുള്ള പലിശയ്ക്ക് ബാങ്കുകളിൽ ഉപഭോക്താക്കൾക്ക് അവരുടെ നിഷ്ക്രിയ സ്വർണം ഒരു നിശ്ചിത കാലയളവിൽ നിക്ഷേപിക്കാൻ സാധിക്കും. യാതൊരു ഉപയോഗവുമില്ലാതെ ആളുകളുടെ ലോക്കറുകളിൽ വലിയ അളവിൽ സ്വർണ്ണം സൂക്ഷിച്ചിട്ടുണ്ടെന്നും ഇത് ഉൽപാദനക്ഷമമല്ലാത്ത സ്വത്താണ്. കൈവശമുള്ളവർക്ക് ഒരു വരുമാനവും നൽകുന്നില്ലെന്ന് മാത്രമല്ല സമ്പദ്‌വ്യവസ്ഥയെയും സഹായിക്കുന്നില്ലെന്ന് പീയുഷ് ഗോയൽ പറഞ്ഞു.
സ്വർണത്തിൽ നിന്ന് വരുമാനം
ഉടമസ്ഥാവകാശം നഷ്‌ടപ്പെടാതെ നിഷ്‌ക്രിയ സ്വർണം നിക്ഷേപിക്കാനും അതിൽ നിന്ന് വരുമാനം നേടാനും ആളുകളെ പ്രോത്സാഹിപ്പിക്കുക എന്നതാണ് സ്വർണ മോണറ്റൈസേഷൻ പദ്ധതിയുടെ ലക്ഷ്യമെന്നും സ്വർണം ഒരു സ്ഥിര നിക്ഷേപം പോലെ സൂക്ഷിക്കുകയും സ്വർണ്ണത്തിന്റെ മൂല്യത്തിന് അനുസരിച്ച് നിക്ഷേപത്തിന് ന്യായമായ വരുമാനം ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഇന്നത്തെ സ്വർണ വില: ഏറ്റവും കുറഞ്ഞ വിലയിൽ നിന്ന് 200 രൂപ വർദ്ധനവ്
സ്വർണ ഉപഭോഗം
ഇന്ത്യയുടെ വാർഷിക സ്വർണ്ണ ആവശ്യം 800-1,000 ടൺ ആണ്, അതിൽ ഭൂരിഭാഗവും ഇറക്കുമതി ചെയ്യുന്നവയാണ്. 20,000 ടൺ സ്വർണം ഇന്ത്യയിലെ വീടുകളിൽ സൂക്ഷിച്ചിട്ടുണ്ടെന്നാണ് കണക്കാക്കുന്നതെന്നും ഗോയൽ പറഞ്ഞു. രത്‌ന, ജ്വല്ലറി മേഖലയ്ക്ക് ബാങ്കുകള്‍ നല്‍കുന്ന വായ്പ കൂടുതല്‍ സുഗമമാക്കുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുകയാണെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി.
സ്വർണത്തെ കടത്തിവെട്ടി പല്ലേഡിയം കുതിക്കുന്നു; സ്വർണ്ണത്തിന്റെ റെക്കോർഡ് വിലയെ മറികടന്നു