ബാങ്കുകൾ പൊളിയുന്നതും നിക്ഷേപകർ പണം പിൻവലിക്കാൻ സാധിക്കാതെ ബുദ്ധിമുട്ടിലായതുമായ വാർത്തകൾ നിരവധിയാണ്. സഹകരണ മേഖലയിൽ നിന്നാണ് ഇത്തരത്തിലുള്ള വാർത്തകൾ കൂടുതലും വന്നത്. ബാങ്ക് പൊളിഞ്ഞാൽ നിക്ഷേപകരുടെ പണവും പൊളിയുമോ?. ഇതിനെതിരെ രാജ്യത്ത് നിയമങ്ങളില്ലേ?. സാധാരണയായി ഉയർന്നു വരുന്ന ചോദ്യങ്ങളാണ്.
ബാങ്കിന് ലൈസൻസ് നഷ്ടപ്പെട്ടാലും ബാങ്ക് പാപ്പരായാലും 5 ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങൾ സുരക്ഷിതമായിരിക്കും എന്നതാണ് രാജ്യത്തെ നിയമം. ഇതിനായി ഡെപ്പോസിറ്റ് ഇൻഷൂറൻസ് ആൻഡ് ക്രെഡിറ്റ് ഗ്യാരണ്ടി കോർപ്പറേഷൻ (ഡിഐസിജിസി) എന്ന സർക്കാർ സ്ഥാപനവും പ്രവർത്തിക്കുന്നുണ്ട്. സഹകരണ ബാങ്കിനും ഡിഐസിജിസി ഇൻഷൂറൻസുണ്ട്.
ഡിഐസിജിസി
നിക്ഷേപകരുടെ പണത്തിന് സുരക്ഷിതത്വം ഉറപ്പാക്കാൻ പ്രവർത്തിക്കുന്ന റിസര്‍വ് ബാങ്ക് സബ്‌സിഡിയറിയാണ് ഡെപ്പോസിറ്റ് ഇന്‍ഷൂറന്‍സ് ആന്‍ഡ് ക്രെഡിറ്റ് ഗ്യാരണ്ടി കോര്‍പ്പറേഷന്‍. ബാങ്കിലെ ഓരോ നിക്ഷേപകന്റെയും 5 ലക്ഷം രൂപ വരെയുള്ള നിക്ഷേപം ഡിഐസിജിസി ഇന്‍ഷൂര്‍ ചെയ്തിട്ടുണ്ട്. നിക്ഷേപവും പലിശയും അടക്കമാണ് 5 ലക്ഷമെന്ന പരിധി. ബാങ്കിന്റെ ലൈസന്‍സ് റദ്ദാക്കുന്ന, ബാങ്ക് പാപ്പരാകുന്ന ദിവസം ബാങ്ക് അക്കൗണ്ടിലുള്ള പണത്തിനാണ് ഇന്‍ഷൂറന്‍സ് ലഭിക്കുന്നത്.
സ്ഥിര നിക്ഷേപം, സേവിംഗ്‌സ് അക്കൗണ്ട്, കറന്റ് അക്കൗണ്ട്, റിക്കറിംഗ് ഡെപ്പോസിറ്റ് തുടങ്ങിയ നിക്ഷേപങ്ങള്‍ക്ക് ഡിഐസിജിസി ഇന്‍ഷൂറന്‍ ലഭിക്കും. യാതൊരു തുക പ്രീമിയവും നിക്ഷേപകന്‍ അടയ്‌ക്കേണ്ടതില്ല. എല്ലാ ബാങ്കുകള്‍ക്കും ഇന്‍ഷൂറന്‍സ് നിര്‍ബന്ധവുമാണ്. തുടര്‍ച്ചയായ മൂന്ന് തവണ ബാങ്ക് പ്രീമിയം അടയ്ക്കാന്‍ മുടങ്ങായാല്‍ ഇന്‍ഷൂറന്‍സ് പരിരക്ഷ എടുത്തു കളയും. ഇക്കാര്യം പത്ര പരസ്യം വഴി ജനങളെ അറിയിക്കും. ബാങ്കിന്റെ ഇന്‍ഷൂറന്‍സ് പിന്‍വലിച്ചാല്‍ പിന്നീട് നിക്ഷേപം സ്വീകരിക്കാന്‍ സാധിക്കില്ല.
സഹകരണ ബാങ്കുകൾക്ക് ഇൻഷൂറൻസ്
സഹകരണ ബാങ്കുകള്‍ക്കും ഡിഐസിജിസി ഇന്‍ഷൂറന്‍സുണ്ട്. എല്ലാ സംസ്ഥാന സഹകരണ ബാങ്കുകളും ജില്ലാ സെന്‍ട്രല്‍ സഹകരണ ബാങ്കുകള്‍ക്കും അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്കുകള്‍ക്കും ഡിഐസിജിസി പരിരക്ഷ ലഭിക്കും. രാജ്യത്ത് 33 സംസ്ഥാന സഹകരണ ബാങ്കുകള്‍ക്കും 352 ജില്ലാ സഹകരണ ബാങ്കുകള്‍ക്കും 1507 അര്‍ബര്‍ കോ-ഓപ്പറേറ്റീവ് ബാങ്കുികള്‍ക്കുമാണ് പരിരക്ഷയുള്ളത്. റിസര്‍വ് ബാങ്കിന് നിയന്ത്രണാധികാരമുള്ള ബാങ്കുകളാണിവ. അതേസമയം പ്രാദേശികമായി പ്രവര്‍ത്തിക്കുന്ന സഹകരണ സംഘങ്ങള്‍ക്ക് (സഹകരണ സൊസൈറ്റി) ഈ ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭിക്കില്ല.
മറ്റു ബാങ്കുകൾ
10 തരം ബാങ്കുകള്‍ ഡിഐസിജിസിയിൽ ഇന്‍ഷൂര്‍ ചെയ്തിട്ടുണ്ട്. എല്ലാ വാണിജ്യ ബാങ്കുകളും വിദേശ ബാങ്കുകളുടെ ഇന്ത്യയിലെ ശാഖകളും റീജിയണല്‍ റൂറല്‍ ബാങ്കുകൾക്കും ഇൻഷൂറൻസുണ്ട്. മൂന്ന് തരം സഹകരണ ബാങ്കുകൾക്ക് പുറമെ പൊതുമേഖല (12), സ്വകാര്യ മേഖല (21) വിദേശ ബാങ്ക് (45) സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് (12), പെയ്‌മെന്റ് ബാങ്ക് (6), റീജിയണല്‍ റൂറള്‍ ബാങ്ക് (43), ലോക്കല്‍ ഏരിയ ബാങ്ക് (2) എന്നിവയാണ് മറ്റുള്ളവ.
ഇവർക്ക് ഇൻഷൂറൻസ് ലഭിക്കില്ല
ഡിഐസിജിസി ഇൻഷൂറൻസുള്ള ബാങ്കുകളിലാണെങ്കിലും കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ നിക്ഷേപങ്ങള്‍ക്ക് ഇന്‍ഷൂറന്‍സ് ലഭിക്കില്ല. സമാനമായി വിദേശ സര്‍ക്കാറുകളുടെ നിക്ഷേപത്തിനും ഡിഐസിജിസി ഇന്‍ഷൂറന്‍സ് ലഭിക്കുന്നില്ല. സംസ്ഥാന സഹകരണ ബാങ്കുകളിലെ സംസ്ഥാന ലാന്‍ഡ് വികസന ബാങ്കിന്റെ നിക്ഷേപം, ഒരു ബാങ്കിന് മറ്റൊരു ബാങ്കിലുള്ള നിക്ഷേപം എന്നിവയ്ക്ക് ഇന്‍ഷൂറന്‍സ് ലഭിക്കില്ല. വ്യക്തിഗത നി്‌ഷേപങ്ങള്‍ക്ക് മാത്രമാണ് ഇൻഷൂറൻസ് ലഭിക്കുക.
ഉദാഹരണം
പ്രതീഷിന് എബിസി ജില്ലാ സഹകരണ ബാങ്കില്‍ സേവിംഗ്‌സ് അക്കൗണ്ടില്‍ 4,17,200 രൂപയും കറന്റ് അക്കൗണ്ടില്‍ 22,000 രൂപയും സ്ഥിര നിക്ഷേപമായി 80,000 രൂപയുമുണ്ട്. ആകെ നിക്ഷേപം 5,19,200 രൂപയാണ്. ബാങ്കിന് ലൈസന്‍സ് റദ്ദാവുന്ന ഘട്ടത്തില്‍ 5 ലക്ഷം മാത്രമെ പ്രതീഷിന് തിരികെ ലഭിക്കുകയുള്ളൂ. ലതീഷിന് എക്‌സവൈ അർബൻ കോപ്പറ്റീവ് ബാങ്കില്‍ 3 ലക്ഷം രൂ സ്ഥിര നിക്ഷേപവുണ്ട്.
സേവിംഗ്‌സ് അക്കൗണ്ടില്‍ 9,7800 രൂപയുമായി ആകെ 3,97,800 രൂപ ബാങ്കില്‍ നിക്ഷേപിച്ചിട്ടുണ്ട്. ബാങ്കിന് തിരിച്ചടക്കാന്‍ സാധിക്കാത്ത സാഹചര്യത്തിൽ 3.98 ലക്ഷം ഡിഐസിജിസി തിരികെ നൽകും.
ഒരു ബാങ്കില്‍ നിന്ന് ഒരു ഇന്‍ഷൂറന്‍സാണ് ലഭിക്കുക. ഇതിനാല്‍ 5 ലക്ഷത്തില്‍ കൂടുതലുള്ള തുക 2 ബാങ്കുകളിലായി നിക്ഷേപിക്കാം. ബാങ്കിലെ ഉപഭോക്താക്കളുമായി ഡിഐസിജിസി നേരിട്ട് ഇടപാട് നടത്തില്ല ബാങ്ക് പാപ്പരായാല്‍ അക്കൗണ്ടുകളുടെ വിശദാംശങ്ങള്‍ ബാങ്ക് ഡിഐസിജിക്ക് നല്‍കണം. പരിശോധനകള്‍ക്കും ഇന്‍ശൂറന്‍സിനുമായി. ഡിഐസിജിസി ലിക്വുഡേറ്റര്‍ക്കാണ് പണം നല്‍കുന്നത്.