നിങ്ങളുടെ സ്വർണ്ണാഭരണങ്ങൾ വിൽക്കാനോ മാറ്റി വാങ്ങാനോ ജ്വല്ലറിയിൽ പോകുമ്പോൾ പലപ്പോഴും ജ്വല്ലറിക്കാർ പറയുന്ന ഒന്നാണ് മാറ്റ് കുറവാണ് എന്നത്. അതായത് നിങ്ങൾ സ്വർണം വാങ്ങിയപ്പോൾ വാഗ്ദാനം ചെയ്ത അതേ നിലവാരത്തിലായിരിക്കില്ല, സ്വർണം വിൽക്കാൻ ചെല്ലുമ്പോൾ പരിശുദ്ധി കണക്കാക്കുന്നത്. മിക്ക ആളുകൾക്കും അഭിമുഖീകരിക്കേണ്ടി വരുന്ന പ്രശ്നമാണിത്. ചൈനയ്ക്കുശേഷം ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്വർണ്ണ ഉപഭോക്താക്കളായ ഇന്ത്യയിൽ ഇത്തരത്തിലുള്ള സ്വർണത്തിന്റെ ദുരുപയോഗം വ്യാപകമാണ്. സ്വർണത്തിന്റെ പരിശുദ്ധി വെളിപ്പെടുത്തുന്ന ശരിയായ സർട്ടിഫിക്കേഷൻ ലഭിക്കാത്തതാണ് ഇതിന് കാരണം.
ഹാൾമാർക്കിംഗ് നിർബന്ധം
എന്നാൽ അടുത്ത വർഷം ആദ്യം മുതൽ സ്വർണ്ണാഭരണങ്ങൾക്കും പുരാവസ്തുക്കൾക്കും ഹാൾമാർക്കിംഗ് നിർബന്ധമാക്കാൻ സർക്കാർ പദ്ധതിയിട്ടതോടെ ഇത് ഉടൻ മാറാൻ സാധ്യതയുണ്ട്. ആഗോളതലത്തിൽ, ഭൂരിപക്ഷം രാജ്യങ്ങളിലും സ്വർണ്ണാഭരണങ്ങളുടെ ഹാൾമാർക്കിംഗ് നിർബന്ധമാണ്. പല ഉപയോക്താക്കളും വലിയ തുക സ്വർണാഭരണങ്ങൾ വാങ്ങിയും മറ്റും നിക്ഷേപം നടത്തുന്നവരാണ്. കൂടാതെ, ആളുകൾ പലപ്പോഴും വായ്പ എടുക്കാനും മറ്റും സ്വർണം ഉപയോഗിക്കാറുമുണ്ട്. അതിനാൽ ഗ്യാരണ്ടി ഇല്ലെങ്കിൽ, അത് ഉപഭോക്താക്കൾക്ക് ദോഷകരമായി മാറും.
എന്താണ് ഹാൾമാർക്കിംഗ്?
ജ്വല്ലറികൾക്ക് അവരുടെ ആഭരണങ്ങളോ പുരാവസ്തുക്കളോ ഹാൾമാർക്ക് ചെയ്യുന്നതിന് മുമ്പായി ബിഐഎസിൽ നിന്ന് ലൈസൻസ് നേടേണ്ടതുണ്ട്. 2019 ഒക്ടോബർ 31 ലെ കണക്കുകൾ പ്രകാരം 877 അത്തരം കേന്ദ്രങ്ങൾ ബിഐഎസ് അംഗീകരിച്ചിട്ടുണ്ട്. ഹാൾമാർക്കിംഗ് ഒരു സാമ്പിൾ രീതിയിലൂടെയാണ് നടത്തുന്നത്, മുഴുവൻ ബാച്ചിലെയും കുറച്ച് ആഭരണങ്ങൾ ക്രമരഹിതമായാണ് പരിശുദ്ധിയ്ക്കായി പരിശോധിക്കുന്നത്.
പരിശുദ്ധി അളക്കുന്നത് എങ്ങനെ?
സ്വർണ്ണത്തിന്റെ പരിശുദ്ധി അളക്കുന്നത് കാരറ്റേജിലാണ്. 24 കാരറ്റ് (കെ) സ്വർണ്ണം ഏറ്റവും ശുദ്ധമായ രൂപമായി കണക്കാക്കപ്പെടുമ്പോൾ, അത് വളരെ മൃദുവായതിനാൽ ആഭരണങ്ങൾ നിർമ്മിക്കാൻ ഉപയോഗിക്കാൻ കഴിയില്ല. ആഭരണങ്ങൾ നിർമ്മിക്കാൻ അനുയോജ്യമായ കാരറ്റേജ് - 14 കെ, 18 കെ, 22 കെ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലാണുൾപ്പെടുന്നത്. 14 കെ 58.5% പരിശുദ്ധിയെ സൂചിപ്പിക്കുന്നു (14 കെ 585 എന്ന് ഹാൾമാർക്ക് ചെയ്തിരിക്കുന്നു), 18 കെ 75% പരിശുദ്ധിയെ സൂചിപ്പിക്കുന്നു (18 കെ 750 എന്ന് ഹാൾമാർക്ക് ചെയ്യുന്നു) 22 കെ 91.6 ശതമാനം പരിശുദ്ധിയെ സൂചിപ്പിക്കുന്നു (22 കെ 916 എന്ന് അടയാളപ്പെടുത്തിയിരിക്കുന്നു).
മാറ്റങ്ങൾ
ഹാൾമാർക്ക് ചെയ്ത ആഭരണങ്ങൾ വിൽക്കാത്ത ജ്വല്ലറികൾക്ക് നിലവിലുള്ള സ്റ്റോക്ക് നീക്കാൻ ഒരു വർഷത്തെ സമയം നൽകും. ആദ്യം മെട്രോ നഗരങ്ങളിലും പിന്നീട് ഇന്ത്യയിലുടനീളവും ഹാൾമാർക്കിംഗ് നിയമം നടപ്പിലാക്കാനാണ് സർക്കാരിന്റെ തീരുമാനം. ഹാൾമാർക്കിംഗ് നിർബന്ധിതമായിക്കഴിഞ്ഞാൽ. ഹാൾമാർക്ക് ചെയ്യാത്ത സ്വർണ്ണമുള്ള ജ്വല്ലറികൾ അവരുടെ സ്വർണ്ണാഭരണങ്ങൾ ഉരുക്കേണ്ടി വരും. ഇത് നഷ്ടത്തിന് കാരണമായേക്കാം. ഹാൾമാർക്ക് ചെയ്ത ആഭരണങ്ങൾ വിൽക്കുന്ന ജ്വല്ലറികളിൽ യാതൊരു മാറ്റവും ഉണ്ടാകില്ല
വില കൂടിയേക്കാം
ഹാൾമാർക്കിംഗ് ജ്വല്ലറികളുടെ വിലയിൽ നേരിയ വർദ്ധനവുണ്ടാകാൻ സാധ്യതയുണ്ട്. ലോജിസ്റ്റിക്സും അതിൽ ഉൾപ്പെടുന്ന സമയവും ആഭരണങ്ങളുടെ ചെലവ് വർദ്ധിപ്പിക്കും. ജ്വല്ലറിയുടെ പ്രവർത്തന മൂലധനത്തിന്റെ ആവശ്യകത വർദ്ധിക്കുന്നതിനാലും ചെലവ് കൂടാൻ സാധ്യതയുണ്ട്.