ആദായ നികുതിയെ പറ്റി കേട്ടിട്ടുണ്ടാകും. സമ്പന്നന്മാരിൽ നിന്ന് കേന്ദ്രസർക്കാർ ഈടാക്കുന്ന നികുതിയാണ് ഇത്. വർഷത്തിൽ ഒരു തവണയാണ് ആദായ നികുതി ബാധകമാകുന്നതെങ്കിലും ദിനംപ്രതി രാജ്യത്ത് നികുതി ഈടാക്കുന്നുണ്ട്. വാഹനത്തിന് ഇന്ധനം നിറയ്ക്കുമ്പോഴും കടയിൽ നിന്ന് സാധനം വാങ്ങുമ്പോഴും മറ്റ് സേവനങ്ങൾക്കുമായി ഓരോരുത്തരും നികുതി അടച്ചു കൊണ്ടിരിക്കുകയാണ്. ഇത്തരമൊരു രീതിയിൽ സമ്പന്നനെക്കേൾ നികുതി സാധാരണക്കാരൻ അടയ്ക്കുന്നതായി പറയാം. ഇതിന് മുൻപ് രാജ്യത്തെ പ്രധാന നികുതി ഘടന ഒന്ന് പരിചയപ്പെടണം.
ഏതൊക്കെ നികുതികൾ
രാജ്യത്ത് സര്‍ക്കാറിന്റെ നികുതി വരുമാനം 2 വിഭാഗങ്ങളിലായാണുള്ളത്, പ്രത്യക്ഷ നികുതിയും പരോക്ഷ നികുതിയും. ജനങ്ങളില്‍ നിന്ന് നേരിട്ട് പിരിക്കുന്നവയാണ് പ്രത്യക്ഷ നികുതി. ആദായ നികുതി, സര്‍ചാര്‍ജ്, ഗിഫ്റ്റ് ടാക്‌സ് എന്നിവയാണ് പ്രത്യക്ഷ നികുതിയായി വരുന്നത്. കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡാണ് ഈ നികുതി നിയന്ത്രിക്കുന്നത്. ഉത്പ്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും ഈടാക്കുന്നവയാണ് പരോക്ഷ നികുതി. കസ്റ്റംസ് ഡ്യൂട്ടി, എക്സൈസ് ഡ്യൂട്ടി, ചരക്കു സേവന നികുതി എന്നിവ പരോക്ഷ നികുതുയിൽ വരും.
Also Read: ബാങ്ക് നിക്ഷേപങ്ങളുടെ സുരക്ഷ 5 ലക്ഷം രൂപ മാത്രം! നിക്ഷേപകർ വല്ലതും അറിയുന്നുണ്ടോ?
വ്യക്തികള്‍ വാങ്ങുന്ന ഉത്പ്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കുമാണ് ചരക്കു സേവന നികുതി ഈടാക്കുന്നത്. സാധനം വില്ക്കുന്ന കടക്കാരാനാണ് ഈ നികുതി ഈടാക്കി സർക്കാറിലേക്ക്ന്ന അടയ്ക്കേണ്ടത്. നിരവധി പരോക്ഷ നികുതി രാജ്യത്തുണ്ട്. കേന്ദ്ര പരോക്ഷ നികുതി ബോര്‍ഡ്, കസ്റ്റംസ് എന്നിവയാണ് പ്രധാനമായും പരോക്ഷ നികുതി നടപ്പിലാക്കുന്നുണ്ട്. രാജ്യത്തെ സാധാരാണക്കാർ നൽകുന്ന പരോക്ഷ നികുതികളെ വിശദമായി നോക്കാം.
പരോക്ഷ നികുതി
എല്ലാവരും ഒരുപോലെ നല്‍കാന്‍ ബാധ്യസ്ഥമായവയാണ് പരോക്ഷ നികുതികള്‍. പൊതുവെ സങ്കീർണമായിരുന്ന ഇവ ചരക്കുസേവന നികുതിയുടെ വരവോടെ എളുപ്പമായി. സർക്കാറിന് വരുമാനം കൂടുതൽ ആവശ്യമാകുന്ന ഘട്ടത്തിൽ പരോക്ഷ നികുതി വർധിപ്പിച്ച് ഖജനാവിലേക്ക് കൂടുതൽ തുക എത്തിക്കാൻ സാധിക്കും. ഇതേസമയം പരോക്ഷ നികുതി പരിശോധിച്ചാല്‍ ഉയര്‍ന്ന വരുമാനക്കാരനും സമ്പന്നനും അടയ്ക്കുന്നത് ഒരേ നികുതിയാണ്.
ഉദാഹരണത്തിന് ജപ്പാനില്‍ നിന്ന് ഒരു ടെലിവിഷന്‍ ഇറക്കമുമതി ചെയ്യാൻ കസ്റ്റംസ് ഡ്യൂട്ടിയായി സമ്പന്നനും സാധാരണക്കാരനും അടയ്ക്കേണ്ടത് ഒരേ തുകയാണ്. പരോക്ഷ നികുതി ഒരു വ്യക്തിയുടെ വരുമാനത്തെ അടിസ്ഥാനമാക്കിയുള്ളതല്ല എന്നതിനാല്‍ പ്രതിവര്‍ഷം 1,50,000 രൂപ സമ്പാദിക്കുന്നയാളും പ്രതിവര്‍ഷം 15,00,000 രൂപ സമ്പാദിക്കുന്നയാളും ഓരോ സാധനങ്ങൾ വാങ്ങുമ്പോഴും അടയ്ക്കേണ്ട നികുതി ഒന്നുതന്നെയാണ്. ഇതിനൊപ്പം സര്‍ക്കാറിന് നിയന്ത്രിക്കേണ്ട ബിസിനസുകള്‍ക്ക് ഉയർന്ന നികുതി ചുമത്താന്‍ സര്‍ക്കാറിന് കഴിയും. പ്രധാന പരോക്ഷ നികുതികൾ നോക്കാം.
ചരക്കുസേവന നികുതി
2017 ജൂലായ് 1നാണ് ചരക്ക് സേവന നികുതി ആരംഭിക്കുന്ന്. കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും പരിധിയിലായിരുന്ന വിവിധ പരോക്ഷ നികുതികൾക്ക് പകരമുള്ള ഏകീകൃത നികുതി സംവിധാനമാണ് ജിഎസ്ടി. സ്ലാബ് ഘടനയ്ക്ക് അടിസ്ഥാനമാക്കിയാണ് ജിഎസ്ടി ചുമത്തുന്നത്. ഓരോ ഉതപ്പന്നത്തിനും ഓരോ കാറ്റഗറിയില്‍ ഉള്‍പ്പെടുത്തും. 0, 5%, 12%, 18%, 28% എന്നിങ്ങനെയാണ് ജിഎസ്ടി നിരക്ക്.
സാധനങ്ങള്‍ വാങ്ങുകയാണെങ്കില്‍, ബാധകമായ സ്ലാബിനെ ആശ്രയിച്ച് ബാധകമായി ജിഎസ്ടി നല്‍കേണ്ടി വരുന്നു. ബിസിനസ് സ്വന്തമായുള്ളൊരാളുടെ വാർഷിക വിറ്റുവരവ് 20 ലക്ഷം രൂപയിൽ താഴെയാണെങ്കിൽ ജിഎസ്‌ടി രജിസ്‌ട്രേഷൻ ആവശ്യമില്ല. ജിഎസ്‌ടി നിയമപ്രകാരം നികുതി ഒഴിവുള്ള ഉത്പന്നങ്ങളും സേവനങ്ങളും ലഭ്യമാക്കുന്നവർക്കും റജിസ്‌ട്രേഷൻ ആവശ്യമില്ല.
കസ്റ്റംസ് ഡ്യൂട്ടി
വിദേശത്ത് നിന്നും ഇറക്കുമതിയുമായും കയറ്റുമതിയുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ് കസ്റ്റംസ് ഡ്യൂട്ടി. ഇറക്കുമതി ചെയ്യുമ്പോൾ ഇംപോർട്ട് ഡ്യൂട്ടിയാണ് നൽകേണ്ടത്. 1962 ലെ കസ്റ്റംസ് നിയമപ്രകാരം സെൻട്രൽ ബോർഡ് ഓഫ് എക്സൈസ് ആൻഡ് കസ്റ്റംസ് ആണ് നികുതി നടപ്പിലാക്കുന്നത്.
എക്സൈസ് ഡ്യൂട്ടി
ജിഎസ്ടി നിയമം പ്രാബല്യത്തിൽ വന്നതോടെ എക്സൈസ് ഡ്യൂട്ടി ജിഎസ്ടിയിൽ ഉൾപ്പെടുത്തിയെങ്കിലും ജിഎസ്ടി നിരക്കിനേക്കാൾ നികുതി ഈടാക്കുന്ന ഉത്പ്പന്നങ്ങൾക്ക് സർക്കാർ ഇപ്പോഴും എക്സൈസ് ഡ്യൂട്ടിയാണ് ചുമത്തുന്നത്. മദ്യം, പെട്രോളിയം ഉത്പ്പന്നങ്ങൾ എന്നിവയാണ് പ്രധാനമായും എക്സൈസ് ഡ്യൂട്ടി ചുമത്തുന്ന ഉത്പ്പന്നങ്ങൾ.