വരുമാനത്തിൽ നിന്ന് നികുതി ഈടാക്കുന്നത് ആദായ നികുതി നിയമങ്ങളെ അടിസ്ഥാനമാക്കിയാണ്. ഇന്ത്യയിൽ 2.5 ലക്ഷം രൂപ വാർഷിക വരുമാനം കടക്കുന്നവർക്കാണ് ആദായ നികുതി വരുന്നത്. ഇതിൽ ഇളവുകളും റിബേറ്റുകളും കിഴിച്ച് മാത്രമെ നികുതി അടയ്ക്കേണ്ടതുള്ളൂ. എന്നാൽ ഇന്ത്യയിൽ ജോലി ചെയ്യുന്നവർ നികുതി അടയ്ക്കുന്നത് പോലെ പ്രവാസി ഇന്ത്യക്കാർക്ക് നികുതിയുണ്ടോയെന്നുള്ളത് പ്രസക്തമായ ചോദ്യമാണ്.
വിദേശത്ത് താമസക്കാരായ ഇന്ത്യക്കാര്‍ക്ക് രാജ്യത്തെ നികുതി ബാധകമല്ലെന്നും സ്രോതസില്‍ നിന്നുള്ള നികുതി നല്‍കേണ്ടതില്ലെന്നും പൊതുവില്‍ ധാരണയുണ്ട്. നിയമത്തെ പറ്റി കൃത്യമായ അറിവില്ലാത്തതാണ് ഇത്തരം തെറ്റിദ്ധാരണയ്ക്ക് പിന്നില്‍. പ്രവാസി ഇന്ത്യക്കാരനായ ഒരാള്‍ക്ക് രാജ്യത്തെ ആസ്തികളില്‍ നിന്ന് വരുമാനം നേടുന്നതിന് യാതൊരു വിലക്കുമില്ല. ഇതിന് നികുതിയുമുണ്ട്.
ആരാണ് പ്രവാസി ഇന്ത്യക്കാരാൻ
ഇന്ത്യയിലെ പൗരനോ അല്ലെങ്കിൽ ഇന്ത്യൻ വംശജനോ ആയ ഇന്ത്യയിൽ താമസക്കാരനല്ലാത്ത വ്യക്തിയോ ആണ് നോൺ-റെസിഡന്റ് ഇന്ത്യൻ അഥവാ പ്രവാസി ഇന്ത്യക്കാരൻ എന്ന് വിളിക്കുന്നത്. വ്യക്തി പ്രവാസി ഇന്ത്യക്കാരനാണോ അല്ലയോ എന്ന് നിർണയിക്കാൻ ആദായ നികുതി നിയമത്തിലെ സെക്ഷൻ 6 പ്രകാരം അയാളുടെ റെസിഡൻഷ്യൽ സ്റ്റാറ്റസ് കണക്കാക്കേണ്ടതുണ്ട്. ആദായനികുതി നിയമത്തിലെ സെക്ഷൻ 6 അനുസരിച്ച് ഒരു വ്യക്തി ഇന്ത്യയിൽ താമസക്കാരനല്ലെങ്കിൽ പ്രവാസിയായി കണക്കാക്കാം.
മുൻ വർഷത്തിൽ 182 ദിവസമോ അതിൽ കൂടുതലോ കാലയളവിൽ ഇന്ത്യയിൽ താമസിച്ചൊരാൾ മുൻ വർഷത്തിൽ 60 ദിവസമോ അതിലധികമോ കാലയളവും ആ വർഷത്തിന് തൊട്ടുമുമ്പുള്ള 4 വർഷങ്ങളിൽ 365 ദിവസമോ അതിൽ കൂടുതലോ കാലയളവിൽ ഇന്ത്യയിൽ താമസിച്ചവർ എന്നിവരാണെങ്കിൽ എൻആർഐ യോഗ്യത ലഭിക്കില്ല.
നികുതി വരുന്നത് എങ്ങനെ
പ്രവാസി ഇന്ത്യക്കാരനായൊരാള്‍ അദ്ദേഹത്തിന്റെ പേരില്‍ തന്നെയാണ് ഇന്ത്യയിലുള്ള വസ്തു, സ്ഥിര നിക്ഷേപം, ഓഹരി, മറ്റു ബാങ്ക് അക്കൗണ്ടുകള്‍ എന്നിവ തുടരുന്നത് എങ്കിൽ നികുതി ബാധ്യതയുണ്ട്. അതായത് ഇന്ത്യയിലുള്ള സ്വത്തുകളിൽ നിന്നുള്ള വരുമാനത്തിന് നികുതിയുണ്ട്.
ഇത്തരം ആസ്തികളില്‍ നിന്ന് വരുമാനം ഉണ്ടാക്കുന്ന സാഹചര്യത്തില്‍ 1961 ലെ ആദായ നികുതി നിയമം സെക്ഷന്‍ 195 പ്രകാരം സ്രോതസില്‍ നിന്നുള്ള നികുതി ഈടാക്കാം. എന്‍ആര്‍ഒ സേവിംഗ്‌സ് അക്കൗണ്ടില്‍ നിന്നുള്ള പലിശ വരുമാനം ഉദാഹരണമായി എടുക്കാം.
പ്രവാസി ഇന്ത്യക്കാരൻ ഇന്ത്യയിൽ സമ്പാദിക്കുന്ന വരുമാനം നിയന്ത്രിക്കുന്നതിനായി ഇന്ത്യയിൽ ആരംഭിച്ച ബാങ്ക് അക്കൗണ്ടാണ് എൻആർഒ അക്കൗണ്ട്. ബാങ്ക് പലിശ ക്രെഡിറ്റ് ചെയ്യുന്നതിന് മുന്‍പായി സ്രോതസില്‍ നിന്നുള്ള നികുതി (ടിഡിഎസ്) കിഴിക്കണം. സേവിംഗ്‌സ് അക്കൗണ്ടില്‍ നിന്ന് 10,000 രൂപയ്ക്ക് മുകളിലുള്ള പലിശ വരുമാനത്തിന് നികുതി ഇളവുണ്ട്.
എന്‍ആര്‍ഒ സേവിംഗ്‌സ് അക്കൗണ്ടിലെ പലിശ വരുമാനം 18,000 രൂപയായാല്‍ മുഴുവൻ തുകയിൽ നിന്നും, അതായത് 18,000 രൂപയില്‍ നിന്നും ടിഡിഎസ് ഈടാക്കും. എന്നാല്‍ എന്‍ആര്‍ഇ അക്കൗണ്ടില്‍ നിന്നുള്ള പലിശ വരുമാനത്തിന് പ്രവാസി ഇന്ത്യക്കാര്‍ നികുതി നല്‍കേണ്ടതില്ല. പ്രവാസി ഇന്ത്യക്കാരൻ അയാളുടെ വിദേശ വരുമാനം സൂക്ഷിക്കുന്നതായി ഇന്ത്യയിൽ ആരംഭിക്കുന്ന ബാങ്ക് അക്കൗണ്ടാണ് എൻആർഇ അക്കൗണ്ട്.
Also Read: മക്കളുടെ വിദ്യാഭ്യാസ ചെലവ് ഈ പോസ്റ്റ് ഓഫീസ് പദ്ധതി നോക്കികോളും; മാസത്തിൽ 2,500 രൂപ നേടാം
എത്ര ശതമാനം നികുതി
സ്രോതസില്‍ നിന്നുള്ള നികുതി ഈടാക്കുന്നത് അതാത് വർഷത്തിലെ യൂണിയന്‍ ബജറ്റിൽ പ്രഖ്യാപിക്കുന്ന നികുതി നിരക്ക് അനുസരിച്ചാകും. എന്‍ആര്‍ഐകള്‍ക്കുള്ള ടിഡിഎസ് നിരക്ക് നോക്കാം. ബാങ്ക്, ബാങ്കിധര ധനകാര്യ സ്ഥാപനങ്ങള്‍, മറ്റ് സാമ്പത്തിക സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പലിശ വരുമാനത്തിന് 20 ശതമാനം ടിഡിഎസ് ഈടാക്കും.
കമ്പനികളുടെ ഓഹരി, ഓഹരിയധിഷ്ഠിത മ്യൂച്വല്‍ ഫണ്ട് എന്നിവിടങ്ങലില്‍ നിന്നുള്ള ദീര്‍ഘകാല മൂലധന നേട്ടത്തിന് 10 ശതമാനം ടിഡിഎസ് നല്‍കണം. ഹ്രസ്വകാല നേട്ടത്തിന് 15 ശതമാനമാണ് നികുതി. ഡെബ്റ്റ് ഫണ്ട്, ഹൈബ്രിഡ് ഫണ്ട് എന്നിവയിലെ ദീര്‍ഘകാല നേട്ടത്തിന് 20 ശതമാനം ടിഡിഎസും നല്‍കണം. മറ്റു വരുമാന്ങള്‍ക്ക് 30 ശതമാനമാണ് ടിഡിഎസ്.