ഉത്സവ സീസണാണ് മുന്നിലുള്ളത്. ഇക്കാലത്ത് സമ്മാനങ്ങള്‍ കൊടുക്കുന്നതും വാങ്ങുന്നതും ഇന്ത്യയില്‍ സര്‍വ സാധാരണമാണ്. ആഘോഷങ്ങളിൽ കുടുംബാംഗങ്ങൾ തമ്മിലും ജോലി സ്ഥലത്ത് തൊഴിലാളികൾക്ക് കമ്പനികളും ഉപഹാരങ്ങൾ നൽകുന്നുണ്ട്. എന്നാൽ സ്നേഹത്തോടെ നൽകുന്ന സമ്മാനങ്ങൾ സ്വീകരിക്കുന്നയാൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയാലോ. പരസ്പരം കൈമാറുന്ന സമ്മാനങ്ങൾ ഒരു പരിധി കഴിഞ്ഞാൽ നികുതി നൽകേണ്ടി വരും.
ദസറ, ദീപാവലി പോലുള്ള സീസണില്‍ സമ്മാനങ്ങള്‍ ലഭിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഇവയെ പറ്റി കൂടുതല്‍ മനസിലാക്കാം. ലോട്ടറി, മറ്റു മത്സരങ്ങളിൽ നിന്നുള്ള സമ്മാനങ്ങൾക്ക് പോലെ മറ്റൊരാളിൽ നിന്ന് സ്വീകരിക്കുന്ന സമ്മാനങ്ങൾക്കും നികുതി നൽകണം. ലോട്ടറി സമ്മാനങ്ങൾക്ക് സ്രോതസിൽ നിന്നുള്ള നികുതിയാണ് ഈടാക്കുന്നതെങ്കിൽ ഇവിടെ വ്യത്യാസമുണ്ട്. 1961 ലെ ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 56(2)ലാണ് ഗിഫ്റ്റ് ടാക്‌സിനെ പറ്റി പറയുന്നത്.
ഗിഫ്റ്റ് ടാക്സ്
സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യയിൽ ഗിഫ്റ്റ് ടാക്സ് ആരംഭിക്കുകയും പിന്നീട് നിർത്തലാക്കിയ ശേഷം വീണ്ടും കൊണ്ടുവന്ന ചരിത്രമുണ്ട്. സമ്മാനങ്ങള്‍ നല്‍കുന്നതിനും സ്വീകരിക്കുന്നതിനും നികുതി ചുമത്തുക എന്ന ലക്ഷ്യത്തോടെ 1958 ഏപ്രിലിലാണ് ഗിഫ്റ്റ് ടാക്‌സ് ആക്റ്റ്, 1958 കേന്ദ്രസർക്കാർ അവതരിപ്പിച്ചത്.
പണം, ഡിമാന്‍ഡ് ഡ്രാഫ്റ്റ്, ബാങ്ക് ചെക്കുകള്‍ അല്ലെങ്കില്‍ മൂല്യമുള്ള എന്തെങ്കിലും രൂപത്തിലുള്ള സമ്മാനങ്ങള്‍ ഈ നിയമത്തിന് പരിധിയിൽ വന്നു. എന്നാൽ 1998 ഒക്ടോബറില്‍ ഗിഫ്റ്റ് ടാക്സ് ആക്ട് നിര്‍ത്തലാക്കുകയും എല്ലാ സമ്മാനങ്ങളും നികുതി രഹിതമാക്കുകയും ചെയ്തു.
പിന്നീട് 2004ലാണ് ഗിഫ്റ്റ് ടാക്സ് വീണ്ടും അവതരിപ്പിക്കുന്നത്. 2004-ല്‍ ആദായ നികുതി വ്യവസ്ഥകളില്‍ ഉള്‍പ്പെടുത്തിയാണ് ഗിഫ്റ്റ് ടാക്സ് കൊണ്ടുവന്നത്. 2017-ൽ ഭേദഗതി വരുത്തിയ നിയമം അനുസരിച്ചാണ് ഇപ്പോൾ നികുതി ഈടാക്കുന്നത്. ഏതെങ്കിലും വ്യക്തിക്ക് ലഭിക്കുന്ന സമ്മാനം 'മറ്റ് സ്രോതസ്സുകളിൽ നിന്നുള്ള വരുമാനം' എന്ന തലക്കെട്ടിന് കീഴിൽ കണക്കാക്കി സാധാരണ നികുതി നിരക്കിലാണ് നികുതി ചുമത്തുന്നത്. വ്യത്യസ്ത തരം സമ്മാനങ്ങളുടെ നികുതികൾ ചുവടെ വിശദമാക്കാം.
ഉപഹാരങ്ങളും നികുതിയും
ഒരു സാമ്പത്തിക വര്‍ഷത്തിൽ കമ്പനി ജീവനക്കാര്‍ക്ക് നല്‍കുന്ന 50,000 രൂപയില്‍ താഴെ വില വരുന്ന സമ്മാനങ്ങള്‍ക്ക് ആദായ നികുതി ബാധകമല്ല. ഇതേസമയം തുക 50,000 രൂപയില്‍ കൂടിയാല്‍, മുഴുവൻ തുകയും ശമ്പളത്തിന്റെ ഭാഗമായി കണക്കാക്കുകയും ടാക്‌സ് സ്ലാബിന് അനുസരിച്ച് നികുതി ഈടാക്കുകയും ചെയ്യും. വ്യക്തികൾക്കും ഹിന്ദു അഭിവക്ത കുടുംബത്തിനും ഈ നിയമം ബാധകമാണ്. എന്നാല്‍ കുടുംബാംഗങ്ങളില്‍ നിന്ന് ലഭിക്കുന്ന സമ്മാനങ്ങള്‍ക്ക് പൂര്‍ണമായും നികുതിയിളവുണ്ട്.
ഇളവ്
അച്ഛന്‍, അമ്മ, സഹോദരന്‍, സഹോദരി, ഭാര്യ എന്നിവരില്‍ നിന്ന് വാങ്ങുന്നതും തിരികെ നൽകുന്നതുമായ സമ്മാനങ്ങള്‍ക്ക് ഈ ഇളവുള്ളത്. സുഹൃത്തുകളില്‍ നിന്നുള്ള സമ്മാനങ്ങള്‍ 'മറ്റ് സ്രോതസ്സുകളിൽ നിന്നുള്ള വരുമാനം' എന്ന നിലയ്ക്കാണ് പരിഗണിക്കുക. 50,000 രൂപയില്‍ കൂടുതല്‍ തുകയുടെ സമ്മാനനങ്ങള്‍ക്ക് നികുതി ബാധകമാണ്. വിവാഹസമയത്ത് ലഭിക്കുന്ന സമ്മാനങ്ങള്‍ക്ക് നികുതിയില്ല. അനന്തരാവകാശത്തിന്റെ ഭാഗമായി ലഭിക്കുന്ന സമ്മാനങ്ങൾക്കും നികുതിയില്ല.
സ്റ്റാബ് ഡ്യൂട്ടി
മെറിറ്റിന്റെ അടിസ്ഥാനത്തിൽ തദ്ദേശ സ്ഥാപനങ്ങളിൽ നിന്നോ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നോ ലഭിക്കുന്ന തുകയ്ക്കും നികുതിയില്ല. അതേസമയം വസ്തുക്കള്‍ സമ്മാനമായി ലഭിച്ചാല്‍ സ്റ്റാബ് ഡ്യൂട്ടി അനുസരിച്ചാണ് നികുതി കണക്കാക്കുന്നത്. വസ്തുവിന്റെ മൂല്യവും സ്റ്റാബ് ഡ്യൂട്ടി മൂല്യവും 50,000 രൂപയില്‍ കുറവായാല്‍ ടാക്‌സബിള്‍ ഗിഫ്റ്റായി കണക്കാക്കില്ല. ഗിഫറ്റ് ടാക്സ് ഒഴിവാക്കാൻ ആഗ്രഹിക്കുന്നവരാണെങ്കിൽ 50,000 രൂപയില്‍ കൂടുതല്‍ തുക വരുന്ന സമ്മാനങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലത്.


Click it and Unblock the Notifications