വേൾഡ് ഗോൾഡ് കൗൺസിലിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച് 2017 ന്റെ ആദ്യ പാദത്തിൽ ഇന്ത്യയിൽ നിന്നുള്ള സ്വർണ ഡിമാൻഡ് ആഗോളതലത്തിൽ സ്വർണത്തിനറെ ഡിമാൻഡ് ഉയർത്തിയിരുന്നുവത്രേ. ഇന്ത്യ 92.3 ടൺ സ്വർണം വാങ്ങിക്കൂട്ടിയപ്പോൾ അമേരിക്ക വാങ്ങിയത് വെറും 22.9 ടൺ സ്വർണം മാത്രമായിരുന്നു.
ഇന്ത്യയിൽ സ്വർണം ഒഴുകുന്നത് എങ്ങോട്ട്?
ഒട്ടും സംശയിക്കേണ്ട, മലയാളികളാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്വർണം ഉപയോഗിക്കുന്നത്. മലയാളികളും സ്വർണവും തമ്മിൽ അഭേദ്യമായ ബന്ധമുണ്ടെന്ന് തന്നെ പറയാം. കേരളത്തിലെ വിവാഹ സമ്പ്രദായ രീതി സ്വർണം വാങ്ങാൻ ജനങ്ങളെ പ്രേരിപ്പിക്കുന്നുണ്ടെന്നാണ് വിദഗ്ദരുടെ കണ്ടെത്തൽ.
പൊന്നിൽ കുളിച്ച മലയാളി മങ്കമാർ
രാജ്യത്തെ ആകെ സ്വർണ വില്‍പ്പനയുടെ പകുതിയും നടക്കുന്നത് വിവാഹക്കച്ചവടങ്ങളിലാണ്. ആഭരണ വില്‍പ്പനയുടെ 60 ശതമാനവും ഗ്രാമീണ മേഖലയില്‍ നിന്നാണെന്നും അതില്‍ ഭൂരിഭാഗവും വിവാഹത്തോടനുബന്ധിച്ചുള്ളതാണെന്നുമാണ് കണക്കുകള്‍. വിവാഹ പന്തലിൽ സർവ്വാഭരണ വിഭൂഷിതയായി നിൽക്കുന്ന വധുവാണ് കേരളത്തിലെ പതിവ് കാഴ്ച്ച. തങ്ങളുടെ പദവിയും പ്രതാപവും മറ്റുള്ളവരുടെ മുന്നിൽ തുറന്നു കാണിക്കാനുള്ള അവസരമായാണ് പലരും വിവാഹത്തെ കാണുന്നത്. സ്വർണം വാങ്ങുന്ന കാര്യത്തിൽ ഇടത്തരക്കാരും ഒട്ടും മോശമല്ല.
സ്വർണത്തോട് പ്രിയമുള്ള മറ്റ് സംസ്ഥാനങ്ങൾ
തമിഴ്നാട്, ഗോവ, കർണാടക, ഹിമാചൽ പ്രദേശ്, ജമ്മു - കാശ്മീർ, ചത്തീസ്ഗഡ്, ഗുജറാത്ത്, പശ്ചിമ ബംഗാൾ, ഹരിയാന എന്നിവടങ്ങളാണ് സ്വർണത്തിന് ഏറ്റവും കൂടുതൽ ചെലവുള്ള മറ്റ് സംസ്ഥാനങ്ങൾ. എന്നാൽ ഇവയെല്ലാം തന്നെ കേരളത്തിന് പിന്നിലാണ്. ഈ സംസ്ഥാനങ്ങളിലും സ്വർണ വിപണി കുതിക്കാൻ കാരണം സാംസ്കാരികമായ ഘടകങ്ങളാണ്.
ഇവർക്ക് സ്വർണം വേണ്ട
ബീഹാർ, അസം, നാഗാലാൻഡ്, മേഘാലയ, ജാർഖണ്ഡ്, മിസോറാം, സിക്കിം എന്നിവിടങ്ങളിലാണ് സ്വർണത്തിനായി പണം ചെലവഴിക്കുന്നവരുടെ എണ്ണം വളരെ കുറവ്. ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ ഇവിടങ്ങളിൽ സ്വർണത്തിന്റെ ഉപയോഗം കുറയാൻ കാരണം ദാരിദ്രമാണെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.
ഹാള്‍മാര്‍ക്കിംഗ്
സ്വര്‍ണത്തില്‍ മായം ചേര്‍ത്തുള്ള കബളിപ്പിക്കല്‍ ഒഴിവാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ഹാള്‍ മാര്‍ക്കിംഗ് സംവിധാനം ഏര്‍പ്പെടുത്തിയത്. ഹാള്‍ മാര്‍ക്കിംഗ് അനുസരിച്ച് 91.6 എന്നതാണ് ശുദ്ധ സ്വര്‍ണം. അതായത്, 22കാരറ്റ് സ്വര്‍ണാഭരണത്തില്‍ 91.6 ശതമാനം സ്വര്‍ണം ഉണ്ടായിരിക്കും.
malayalam.goodreturns.in