കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് മാറ്റിവച്ച ഭാഗ്യക്കുറി നറുക്കെടുപ്പുകൾ ജൂണിൽ നടത്താൻ തീരുമാനം. ഇത് സംബന്ധിച്ച് ഭാഗ്യക്കുറി ഡയറക്ടർ ഉത്തരവിറക്കി. മാറ്റിവച്ച എട്ട് നറുക്കെടുപ്പ് ജൂൺ ഒന്നു മുതൽ ആഴ്ചയിൽ രണ്ടെന്ന ക്രമത്തിൽ തിങ്കൾ, വ്യാഴം ദിവസങ്ങളിലാണ് നടത്തുക. ലോക്ക് ഡൗൺ മൂലം മാർച്ച് 23നാണ് സംസ്ഥാനത്ത് ലോട്ടറി വില്പന നിറുത്തി വച്ചത്.
മാറ്റി വച്ച നറുക്കെടുപ്പ്
മെയ് 10, 13, 16, 19, 22, 25, 28, 31 തീയതികളിൽ നറുക്കെടുക്കാൻ നിശ്ചയിച്ചിരുന്ന പൗർണ്ണമി ആർഎൻ 435, വിൻവിൻ ഡബ്ല്യു 557, സ്ത്രീശക്തി എസ്എസ് 202, അക്ഷയ എകെ 438, കാരുണ്യ പ്ലസ് കെഎൻ 309, നിർമൽ എൻആർ 166, പൗർണ്ണമി ആർഎൻ 436, സമ്മർ ബമ്പർ ബിആർ 72 ഭാഗ്യക്കുറികളുടെ നറുക്കെടുപ്പ് യഥാക്രമം ജൂൺ ഒന്ന്, നാല്, എട്ട്, 11, 15, 18, 22, 25 തീയതികളിൽ നടത്തും.
വിൽപ്പന 18 മുതൽ
ജൂൺ ഒന്നു മുതൽ 30 വരെയുള്ള എല്ലാ ലോട്ടറി ടിക്കറ്റുകളും റദ്ദുചെയ്യുന്നതായും സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടർ ഉത്തരവ് പുറത്തിറക്കി. സംസ്ഥാനത്ത് ഭാഗ്യക്കുറി വിൽപ്പന 18ന് പുനരാരംഭിക്കും. ജൂൺ ഒന്നുമുതൽ നറുക്കെടുപ്പ് ആരംഭിക്കുമെന്നും ധനമന്ത്രി ടി എം തോമസ് ഐസക് പറഞ്ഞു. കോവിഡ് പെരുമാറ്റചട്ടം പാലിച്ചാകും വിൽപ്പന. വിൽപ്പനക്കാർക്കുള്ള മാസ്കും കുപ്പി സാനിട്ടൈസറും ക്ഷേമനിധി ബോർഡുവഴി സൗജന്യമായി നൽകും.
ടിക്കറ്റ് കടം നൽകും
ക്ഷേമനിധി അംഗങ്ങളായ വിൽപ്പനക്കാർക്ക് 100 ടിക്കറ്റ് കടം നൽകും. ഓണത്തിനുമുമ്പ് പണം ഗഡുക്കളായി തിരിച്ചടയ്‌ക്കണം. മുടങ്ങിയാൽ ഓണംബോണസിൽ കുറയ്‌ക്കുമെന്നും മന്ത്രി അറിയിച്ചു. അടച്ചുപൂട്ടലിന്റെ ഭാഗമായി ഉപയോഗശൂന്യമായ ടിക്കറ്റുകൾ ഭാഗ്യക്കുറി ഓഫീസിലെത്തിച്ചാൽ, അതേ നറുക്കെടുപ്പിനുള്ള പുതിയ ടിക്കറ്റ് നൽകും. ലോട്ടറി വിറ്റ് ഉപജീവനം നടത്തുന്നവർക്ക് ആയിരം രൂപ ആശ്വാസ ധനവും സർക്കാർ നൽകി. ഈ ആഴ്‌ച വീണ്ടും ആയിരം രൂപ വീതം നൽകും.
ഡിസ്‌കൗണ്ട് സ്ലാബ്
നിലവിലെ ഡിസ്‌കൗണ്ട് സ്ലാബിലും മാറ്റം വരുത്തും. 10,000 ടിക്കറ്റിനു മുകളിൽ എടുക്കുന്നവർക്ക് 25 ശതമാനം ഡിസ്‌കൗണ്ടാണ് ലഭിച്ചിരുന്നത്. എന്നാൽ ഇപ്പോൾ 8400നു മുകളിൽ ടിക്കറ്റുകൾ എടുക്കുന്നവർക്ക് ഉയർന്ന ഡിസ്‌കൗണ്ട് നിരക്കുകൾ നൽകും. ഭാഗ്യക്കുറി വിൽപ്പനയിലൂടെ ലഭിക്കുന്ന വരുമാനം പൂർണമായും ആരോഗ്യമേഖലയ്ക്ക് വേണ്ടി ചെലവിടും. ഇതും കണക്കിലെടുത്താണ് നറുക്കെടുപ്പ് പുനരാരംഭിക്കുന്നതെന്നും ധനമന്ത്രി അറിയിച്ചു.


Click it and Unblock the Notifications