ലോക്ക്ഡൌൺ ആയിരുന്നിട്ടും രാജ്യത്ത് കൊറോണ വൈറസ് കേസുകൾ 50,000 കടന്നതോടെ ഇന്ത്യൻ ഓഹരി വിപണി ഇന്ന് നഷ്ട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. ഇത് രാജ്യത്തെ സാമ്പത്തിക പ്രവർത്തനങ്ങളെയും കാര്യമായി തടസ്സപ്പെടുത്തി. ഉപഭോക്തൃ, ഫിനാൻഷ്യൽ ഓഹരികളുടെ ഇടിവാണ് ഇന്നത്തെ നഷ്ടത്തിന് കാരണമായത്. സെൻസെക്സ് 242 പോയിൻറ് കുറഞ്ഞ് 31,443ലും നിഫ്റ്റി സൂചിക 72 പോയിൻറ് കുറഞ്ഞ് 9,199ലുമാണ് ക്ലോസ് ചെയ്തത്.
മാർച്ച് അവസാനം മുതൽ ഇന്ത്യ ലോകത്തിലെ ഏറ്റവും കർശനമായ ലോക്ക്ഡൌണിലായിരുന്നിട്ടും കൊറോണ വൈറസ് അണുബാധ 52,952 ൽ എത്തിയെന്നും മരണസംഖ്യ 1,783 ആയെന്നുമാണ് ഇന്ന് കേന്ദ്ര സർക്കാർ അറിയിച്ചിരിക്കുന്നത്. ഫാക്ടറികളും ബിസിനസുകളും അടച്ചുപൂട്ടുന്നതിനാൽ ലോക്ക്ഡൌൺ ഇതിനകം മന്ദഗതിയിലായിരുന്ന സമ്പദ്‌വ്യവസ്ഥയിൽ കൂടുതൽ സമ്മർദ്ദം ചെലുത്തിയിട്ടുണ്ട്. ഏപ്രിലിൽ പല കമ്പനികളുടെയും വരുമാനം പൂജ്യമായി റിപ്പോർട്ട് ചെയ്യുകയും ദശലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് വരുമാനമില്ലാതെ ആകുകയും ചെയ്തിട്ടുണ്ട്.
സെൻസെക്സിൽ 605 പോയിൻറ് നേട്ടം, നിഫ്റ്റി 9,550 ന് മുകളിൽ
നിഫ്റ്റി എഫ്എംസിജിയും നിഫ്റ്റി ഫിനാൻഷ്യൽ സർവീസസും ഇന്ന് 1.3 ശതമാനം വീതം ഇടിഞ്ഞതോടെ പ്രധാന മേഖല സൂചികകൾ എല്ലാം തന്നെ ഇന്ന് നഷ്ടത്തിലായിരുന്നു. നിഫ്റ്റി ബാങ്കിൽ 0.8 ശതമാനം നഷ്ടമുണ്ടായപ്പോൾ നിഫ്റ്റി ഓട്ടോ, നിഫ്റ്റി ഐടി എന്നിവയ്ക്ക് 0.5 ശതമാനം നഷ്ടം നേരിട്ടു. നിഫ്റ്റി 50 സൂചികയിൽ ഭാരതി ഇൻഫ്രാടെൽ, ഇൻഡസ് ഇൻഡ് ബാങ്ക്, ജെഎസ്‌ഡബ്ല്യു സ്റ്റീൽ, അദാനി പോർട്സ്, എം ആൻഡ് എം എന്നിവയാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്.
ഒഎൻജിസി, എൻടിപിസി, ബിപിസിഎൽ, കൊട്ടക് ബാങ്ക്, ഗെയിൽ എന്നിവയ്ക്കാണ് നിഫ്റ്റിയിൽ നഷ്ടം നേരിട്ടത്. മാർച്ച് പാദത്തിൽ മികച്ച ലാഭം നേടിയതിനെ തുടർന്ന് യെസ് ബാങ്കിന്റെ ഓഹരികൾ 6 ശതമാനം ഉയർന്നു. അതേസമയം, ചൈനീസ് കയറ്റുമതിയിൽ അത്ഭുതകരമായ വർധനവ് രേഖപ്പെടുത്തിയതിനെത്തുടർന്ന് മറ്റ് ഏഷ്യൻ വിപണികളിലെ നഷ്ടം കുറഞ്ഞു. കൊറോണ വൈറസ് ലോക്ക്ഡൌണിൽ നിന്ന് വേഗത്തിൽ കരകയറാമെന്ന അനുമാനത്തിന് ഇത് കാരണമായി.