ഒരു കമ്പനിയെ നിക്ഷേപത്തിനായി പരിഗണിക്കുമ്പോള്‍ ആര്‍ക്കൊക്കെ എത്രയൊക്കെ അളവില്‍ ഓഹരി പങ്കാളിത്തമുണ്ട് എന്നത് നിര്‍ണായകമായ വിവരമാണ്. കാരണം ഒരു കമ്പനിയെ കുറിച്ച് ഏറ്റവുമധികം അടുത്തറിയാവുന്നത് അതിലെ വന്‍കിട നിക്ഷേപകർക്കായിരിക്കും. അതുകൊണ്ടു തന്നെ വന്‍കിട നിക്ഷേപകരുടെ ഓഹരി പങ്കാളിത്തത്തില്‍ ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ ആ കമ്പനിയെ കുറിച്ചുള്ള ചില സൂചനകളും തരുന്നതാണ്.
സമാനമായി 360 രൂപയില്‍ നിന്നും 30 രൂപ നിലവാരത്തിലേക്ക് വീണ ഒരു ഓഹരിയില്‍ വിദേശ നിക്ഷേപകര്‍ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിന്റെ വിശദാംശമാണ് താഴെ ചേര്‍ക്കുന്നത്.
എസ്എം ഗോള്‍ഡ്
മംഗള്‍സൂത്ര ശൈലിയിലുള്ള സ്വര്‍ണാഭരണങ്ങളുടെ നിര്‍മാണത്തിലും വ്യാപാരത്തിലും ശ്രദ്ധയൂന്നീയിരിക്കുന്ന കമ്പനിയാണ് എസ്എം ഗോള്‍ഡ് ലിമിറ്റഡ്. 2017-ല്‍ അഹമ്മദാബാദ് കേന്ദ്രീകരിച്ചായിരുന്നു തുടക്കം. മംഗള്‍സൂത്ര ആഭരണങ്ങള്‍ക്കു പുറമെ വളകളും കമ്മലുകളും മൂക്കുത്തികളും അരപ്പട്ടകളും പാദസരവുമൊക്കെ വിപണിയിലെത്തിക്കുന്നു. ആഭരണങ്ങള്‍ പരമ്പരാഗത ശൈലിയിലും യന്ത്രസഹായമില്ലാതെ കൈവേലയിലൂടെയുമാണ് നിര്‍മിക്കുന്നത്. എസ്എം ഗോള്‍ഡിന്റെ നിലവിലെ വിപണി മൂല്യം 42.3 കോടിയാണ്. പ്രതിയോഹരി ബുക്ക് വാല്യൂ 15.1 രൂപ നിരക്കിലുമാണ്.
Also Read: ഒരു തവണ ബോണസ് ഷെയര്‍; അന്നത്തെ 1 ലക്ഷം 3.85 കോടിയാക്കിയ ഈ മള്‍ട്ടിബാഗറിനെ അറിയാമോ?
ജ്വല്ലറി വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ഓഹരികളുടെ ശരാശരി പിഇ അനുപാതം 97.85 നിലവാരത്തിലായിരിക്കുമ്പോള്‍ എസ്എം ഗോള്‍ഡിന്റെ പിഇ അനുപാതം 22.78 മടങ്ങിലേയുള്ളൂ. അതേസമയം എസ്എം ഗോള്‍ഡിന്റെ ഓഹരിയിന്മേലുള്ള ആദായം (ROE) 1.82 ശതമാനവും മൂലധന വിനിയോഗത്തിന്മേലുള്ള ആദായം (ROCE) 3.08 ശതമാനം നിരക്കിലുമാണ്.
ഓഹരിയുടെ ഈ രണ്ടു ഘടകങ്ങളുംം ആരോഗ്യകരമായ നിലവാരമല്ല കുറിക്കുന്നത്. ഇക്കഴിഞ്ഞ ജൂണില്‍ എസ്എം ഗോള്‍ഡ് നേടിയ വരുമാനം 6.61 കോടിയും അറ്റാദായം 0.28 കോടിയുമാണ്. അതേസമയം കമ്പനിയുടെ ഓഹരികളില്‍ 59 ശതമാനം പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമുണ്ട്.
ഓഹരി വില ചരിത്രം
തിങ്കളാഴ്ച രാവിലെ 5 ശതമാനം കുതിച്ചുയര്‍ന്ന് 42.15 രൂപയിലെ അപ്പര്‍ സര്‍ക്യൂട്ട് നിലവാരത്തിലാണ് എസ്എം ഗോള്‍ഡ് ഓഹരിയിലെ വ്യാപാരം പുരോഗമിക്കുന്നത്. ഇതോടെ 5, 10, 20- ദിവസ മൂവിങ് ആവറേജ് നിലവാരങ്ങള്‍ക്ക് മുകളിലേക്ക് ഈ പെന്നി ഓഹരി എത്തിയിട്ടുണ്ട്. അതേസമയം പ്രധാനപ്പെട്ട ഇടക്കാല, ദീര്‍ഘകാല മൂവിങ് ആവറേജ് നിലവാരങ്ങള്‍ക്ക് വളരെയധികം താഴെയാണ് എസ്എം ഗോള്‍ഡ് ഓഹരി ഇപ്പോഴുള്ളത്.
കഴിഞ്ഞ ഒരു വര്‍ഷ കാലയളവില്‍ എസ്എം ഗോള്‍ഡ് ഓഹരിയുടെ ഉയര്‍ന്ന വില 359 രൂപയും താഴ്ന്ന വില 32 രൂപയുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ഈ സ്‌മോള്‍ കാപ് ഓഹരിയുടെ സര്‍വകാല റെക്കോഡ് ഉയര്‍ന്ന നിലവാരമായ 359 രൂപ രേഖപ്പെടുത്തിയത്. എന്നാല്‍ റഷ്യ- ഉക്രൈന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ വിപണിയില്‍ വന്‍ തിരിച്ചടി നേരിട്ട ഘട്ടം മുതല്‍ എസ്എം ഗോള്‍ഡ് ഓഹരിയും വന്‍ തകര്‍ച്ച നേരിടുകയായിരുന്നു.
ഈ വര്‍ഷം ഇതുവരെയുള്ള കാലയളവില്‍ 84 ശതമാനം തിരിച്ചടിയാണ് നിക്ഷേപകര്‍ക്ക് നേരിട്ടത്. എന്നാല്‍ കഴിഞ്ഞയാഴ്ച വിദേശ ഫണ്ടുകള്‍ എസ്എം ഗോള്‍ഡ് ഓഹരി വാങ്ങിക്കൂട്ടിയതോടെ 5 ദിവസമായി അപ്പര്‍ സര്‍ക്യൂട്ടില്‍ കുതിക്കുകയാണ്.
വിദേശ നിക്ഷേപം
മൗറീഷ്യസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വിദേശ പോര്‍ട്ട്‌ഫോളിയ നിക്ഷേപ (എഫ്പിഐ- FPI) സ്ഥാപനമായ വികാസ ഇന്ത്യ ഇഐഎഫ്-1 ഫണ്ട് ആണ് എസ്എം ഗോള്‍ഡിന്റെ ഓഹരികള്‍ വാങ്ങിക്കൂട്ടിയത്. ബിഎസ്ഇ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ വെബ്‌സൈറ്റില്‍ ലഭ്യമായ രേഖകള്‍ പ്രകാരം ബള്‍ക്ക് ഡീല്‍ മുഖേന 51,000 ഓഹരികളാണ് ഇവര്‍ വാങ്ങിയത്.
സെപ്റ്റംബര്‍ 23-ന് രേഖപ്പെടുത്തിയിരിക്കുന്ന ഇടപാടില്‍ ഓഹരിയൊന്നിന് 40.15 രൂപ നിരക്കിലായിരുന്നു വികാസ ഇന്ത്യ ഇഐഎഫ്-1 ഫണ്ട് വാങ്ങിയത്. 20.48 ലക്ഷം രൂപയുടെ നിക്ഷേപമാണ് നടത്തിയെന്ന് സാരം.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനു നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.