ഏതൊരാൾക്കും പണത്തിന് ആവശ്യം വന്നാൽ എളുപ്പത്തിൽ സമീപിക്കാൻ സാധിക്കുന്നയിടമാണ് സഹകരണ സംഘങ്ങൾ. പ്രാദേശികമായി പ്രവർത്തനമുള്ള സഹകരണ ബാങ്കുകളിലെ വായ്പകളെ ഒരുപാട് പേർ ആശ്രയിക്കുന്നതാണ്. ഭവന വായ്പ, വാഹന വായ്പ, വ്യക്തിഗത വായ്പ, സ്വർണ പണയ വായ്പ തുടങ്ങി ബാങ്കുകളിൽ നിന്ന് ലഭിക്കുന്നതിന് സമാനമായ വായ്പകൾ സഹകരണ സ്ഥാപനങ്ങളിലും ലഭിക്കും.
എന്നാൽ ബാങ്കുകളിൽ ലഭിക്കാത്ത ചില ആനുകൂല്യങ്ങൾ സഹകരണ സ്ഥാപനങ്ങളിലെ വായ്പയ്ക്ക് ലഭിക്കും. സഹകരണ സ്ഥാപനങ്ങളിലെ വായ്പയ്ക്ക് 3 ലക്ഷം രൂപ വരെ തിരിച്ചടവാണ് ഏറ്റവും വലിയ ആകർഷണം. ഇതിന്റെ വിശദാംശങ്ങൾ നോക്കാം.
3 ലക്ഷം രൂപ ഇളവ്
സഹകരണ സംഘങ്ങളില്‍ നിന്ന വായ്പ എടുത്തവര്‍ മരണപ്പെട്ടാലോ അസുഖം ബാധിച്ച് തിരിച്ചടവ് ബുദ്ധിമുട്ടിലായാലോ ആണ് ഇളവുകള്‍ ലഭിക്കുന്നത്. വായ്പയെടുത്തയാള്‍ മരണപ്പെടുന്ന ഘട്ടത്തില്‍ 3 ലക്ഷം രൂപ വരെ ഇളവ് ലഭിക്കും. വായ്പ കാലാവധിക്കുള്ളില്‍ മാരക അസുഖം ബാധിച്ച് വായ്പ തിരിച്ചടയക്കാന്‍ സാധിക്കാതിരുന്നാല്‍ 1.25 ലക്ഷം രൂപയുടെ ഇളവാണ് ലഭിക്കുക. ഇതിനായി സ്ഥാപിച്ച കേരള സഹകരണ റിസ്ക് ഫണ്ടിൽ നിന്നാണ് ഇതിനുള്ള തുക അനുവദിക്കുന്നത്.
Also Read: എടിഎമ്മിൽ കാർഡ് മറന്നു വെച്ചാൽ പല വഴിക്ക് പണി കിട്ടും; പണം നഷ്ടപ്പെടുമോ? ശ്രദ്ധിക്കാം
കേരള സഹകരണ റിസ്ക് ഫണ്ട്
വിവിധ വായ്പാ സഹകരണ സംഘങ്ങളിൽ നിന്നും വിവിധ ആവശ്യങ്ങൾക്ക് വായ്പയെടുക്കുന്ന അംഗങ്ങൾ വായ്പാകാലാവധിയിലോ വായ്പ കാലാവധി കഴിഞ്ഞ് ആറ് മാസത്തി മരണപ്പെടുകയാണെങ്കിൽ അന്നേ ദിവസം ബാക്കി നിൽക്കുന്ന ബാധ്യതയിൽ നിന്ന് അവരെ ഒഴിവാക്കുന്നതിനായി നടപ്പിലാക്കുന്ന സ്വാശ്രയ പദ്ധതിയാണ് കേരള സഹകരണ റിസ്ക് ഫണ്ട് പദ്ധതി.
2009 ഓഗസ്റ്റിലാണ് റിസ്‌ക് പണ്ട് പദ്ധതി ആരംഭിക്കുന്നത്. നേരത്തെ 2 ലക്ഷമായിരുന്ന ആനുകൂല്യം 2022 ഒക്ടോബറിൽ ചട്ടം ഭേദഗതി ചെയ്താണ് മൂന്ന് ലക്ഷമാക്കി ഉയർത്തിയത്.
ഇളവ് ലഭിക്കാനുള്ള മാനദണ്ഡങ്ങൾ
മരണപ്പെട്ടതോ മാരക രോഗം പിടപെട്ട ആളിന്റെ പേരിലുള്ള വായ്പയ്ക്കാണ് ഇളവ് ലഭിക്കുക. വായ്പയെടുത്തായളുടെ പ്രായം 70 വയസില്‍ കൂടുതലാവാൻ പാടില്ല. ഒരു വായ്പകാരന്‍ എത്ര വായ്പ എടുത്താലും റിസ്‌ക് ഫണ്ട് വിഹിതം അടച്ച് ഓരോ വായ്പയെയും പദ്ധതിയില്‍ ചേർക്കാവുന്നതാണ്. ഓരോ വായ്പയ്ക്കും പരമാവധി 3 ലക്ഷം രൂപയ്ക്ക് അര്‍ഹതയുണ്ടാകും. എന്നാല്‍ പരമാവധി 6 ലക്ഷം മാത്രമെ റിസ്‌ക് ഫണ്ടില്‍ നിന്ന ആനുകൂല്യമായി അനുവദിക്കുകയുള്ളൂ. നേരത്തെയിത് 5 ലക്ഷം രൂപയായിരുന്നു.
രണ്ട് വ്യക്തികള്‍ ചേര്‍ന്നെടുത്ത വായ്പയില്‍ ഒരാള്‍ മരണപ്പെട്ടാല്‍ ബാക്കി വരുന്ന വായ്പ തുകയ്ക്ക് ആനുപാതികമായാണ് ഇളവ് അനുവിദിക്കുന്നത്. വായ്പ കാലയളവിലോ കാലാവധി കഴിഞ്ഞ് ആറു മാസത്തിനുള്ളില്‍ മരണപ്പെട്ടാലോ ബാക്കി നില്‍കുന്ന വായ്പ സംഖ്യയുടെ മുതല്‍ അല്ലെങ്കില്‍ 3 ലക്ഷം രൂപ വരെ ഇളവ് ലഭിക്കും. രോഗത്തിന് ആനുകൂല്യം വാങ്ങിച്ച വ്യക്തി മരണപ്പെട്ടാല്‍ ഈ തുക കുറച്ചുള്ള ആനുകൂല്യമായണ് അനുവദിക്കുക.
റിസ്ക് ഫണ്ട് പദ്ധതിയുടെ വിഹിതം
സഹകരണ സ്ഥാപനങ്ങള്‍ റിസ്‌ക് ഫണ്ട് പദ്ധതിയിലേക്ക് അടയ്ക്കുന്ന വിഹിതങ്ങളും സംസ്ഥാന സർക്കാർ ഗ്രാന്റും അടക്കമുള്ള തുക ഉപയോഗിച്ചാണ് റിസ്ക് ഫണ്ട് പ്രവർത്തിക്കുന്നത്. വായ്പ എടുക്കുന്നവരില്‍ നിന്ന് 0.7 ശതമാനം നിരക്കില്‍ കുറഞ്ഞത് 100 രൂപ മുതൽ 2,000 രൂപ വരെ സഹകരണ സ്ഥാപനങ്ങൾ റിസ്ക് ഫണ്ട് വിഹിതമായി ഈടാക്കുന്നു. ഈ തുകയും ഇതിന്റെ ജിഎസ്ടിയും വായ്പ എടുക്കുന്നയാൾ അടയ്ക്കണം.