സെപ്റ്റംബര്‍ 21-നാണ് ഉയര്‍ന്ന കാര്യക്ഷമതയുള്ള സോളാര്‍ പാനലുകള്‍ (പിവി മൊഡ്യൂള്‍) നിര്‍മിക്കുന്നതിനായുള്ള ദേശീയ പദ്ധതിയുടെ ഭാഗമായി 19,500 കോടി രൂപയുടെ ഉത്പാദനാധിഷ്ഠിത ആനകൂല്യം (പിഎല്‍ഐ സ്‌കീം) പ്രഖ്യാപിച്ചത്. ഇതിലൂടെ രാജ്യത്തേക്കുള്ള 1.4 ലക്ഷം കോടിയുടെ സോളാര്‍ പാനല്‍ ഇറക്കുമതി ഒഴിവാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
അതുപോലെ 2027-ഓടെ, പ്രതിവര്‍ഷം 65,000 മെഗാവാട്ട് സൗരോര്‍ജം ഉത്പാദിപ്പിക്കാനാകുന്ന സോളാര്‍ പാനലുകള്‍ നിര്‍മിക്കാനുള്ള ശേഷി കൈവരിക്കുക എന്നതും രണ്ടാം ഘട്ടം പിഎല്‍ഐ പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നു. ഇതിലൂടെ പുനരുപയോഗ ഊര്‍ജ മേഖലയില്‍ 2 ലക്ഷത്തോളം നേരിട്ടുള്ള തൊഴിലവസരങ്ങളും 7 ലക്ഷം പരോക്ഷ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടുമെന്നും സര്‍ക്കാര്‍ കണക്കുക്കൂട്ടുന്നു. ഈ മേഖലയിലേക്ക് 94,000 കോടിയുടെ നിക്ഷേപം ഒഴുകിയെത്തുമെന്നാണ് അനുമാനം.
അതേസമയം സൗരോജ പദ്ധതികള്‍ക്കുള്ള പിഎല്‍ഐ പദ്ധതിയിലേക്ക് കമ്പനികളെ തെരഞ്ഞെടുക്കാനിരിക്കെ ആനുകൂല്യത്തിനുള്ള അര്‍ഹത നേടാന്‍ കഴിവുള്ള 4 ഓഹിരകളെ ചുവടെ ചേര്‍ക്കുന്നു.
Also Read: രൂപയുടെ മൂല്യത്തില്‍ വീണ്ടും റെക്കോഡ് തകർച്ച; ഗുണവും ദോഷവും ആര്‍ക്കൊക്കെ?
ബൊറോസില്‍ റിന്യൂവബിള്‍സ്
രാജ്യത്തെ ഏക സോളാര്‍ ഗ്ലാസ് നിര്‍മാണ കമ്പനിയാണ് ബൊറോസില്‍ റിന്യൂവബിള്‍സ്. പ്രശസ്ത ഗ്ലാസ് നിര്‍മാണ കമ്പനിയായ ബൊറോസില്‍ ഗ്രൂപ്പിന് കീഴിലാണ് പ്രവര്‍ത്തനം. ഗുജറാത്ത് ബോറോസില്‍ എന്ന പേരില്‍ 2010-ലായിരുന്നു തുടക്കമെങ്കിലും 2020-ല്‍ ബോറോസില്‍ ഗ്ലാസ് വര്‍ക്ക്സുമായി ലയിപ്പിച്ചാണ് ബോറോസില്‍ റിന്യൂവബിള്‍സ് രൂപീകരിച്ചത്.
അതേസമയം സോളാര്‍ പാനല്‍ ഗ്ലാസിന്റെ ആവശ്യകതയില്‍ 40 ശതമാനം മാത്രമാണ് ബൊറോസില്‍ റിന്യൂവബിള്‍സിന് (BSE: 502219, NSE : BORORENEW) കീഴില്‍ നിര്‍മിക്കുന്നത്. ബാക്കി മലേഷ്യ, ചൈന എന്നിവിടങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുകയാണ്. ഇന്ന് 604 രൂപയിലായിരുന്നു ഈ സ്‌മോള്‍ കാപ് ഓഹരിയുടെ ക്ലോസിങ്.
സ്റ്റെര്‍ലിങ് & വില്‍സണ്‍ റിന്യൂവബിള്‍
സൗരോര്‍ജ പദ്ധതികളുടെ എല്ലാവിധ എന്‍ജിനീയറിങ്, ഇപിസി സേവനങ്ങളും ആഗോള തലത്തില്‍ വാഗ്ദാനം ചെയ്യുന്ന മുന്‍നിര കമ്പനിയാണ് സ്റ്റെര്‍ലിങ് & വില്‍സണ്‍ റിന്യൂവബിള്‍ എനര്‍ജി. ഇതിനോടൊപ്പം സൗരോര്‍ജ പദ്ധതികളുടെ നടത്തിപ്പും അറ്റക്കുറ്റപ്പണിയും ഏറ്റെടുക്കുന്നു. മാര്‍ച്ച് മാസത്തിലെ രേഖകള്‍ പ്രകാരം 3,250 കോടിയുടെ കരാറുകള്‍ കമ്പനി കരസ്ഥമാക്കിയിട്ടുണ്ട്.
അതേസമയം ഷപൂര്‍ജി പല്ലോണ്‍ജി കുടുംബത്തിന് സ്റ്റെര്‍ലിങ് & വില്‍സണ്‍ റിന്യൂവബിള്‍സില്‍ (BSE: 542760, NSE : SWSOLAR) 25 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. 337 രൂപയിലായിരുന്നു ഈ സ്‌മോള്‍ കാപ് ഓഹരിയുടെ ക്ലോസിങ്.
ടാറ്റ പവര്‍
രാജ്യത്തെ സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ വൈദ്യുതോത്പാദന കമ്പനിയാണ് ടാറ്റ പവര്‍. താപം, ജലം, സൗരോര്‍ജം, കാറ്റ്, ഇന്ധനം തുടങ്ങിയ മാര്‍ഗങ്ങളിലൂടെയുള്ള വൈദ്യുതി ഉത്പാദനമുണ്ട്. കമ്പനിയുടെ ഉത്പാദനത്തില്‍ മൂന്നിലൊന്നും മലനീകരണം സൃഷ്ടിക്കാത്ത മാര്‍ഗങ്ങളിലൂടെ ഉത്പാദിപ്പിക്കുന്ന വൈദ്യുതിയാണ്. അതേസമയം സോളാര്‍ പാനല്‍, സോളാര്‍ സെല്‍, അനുബന്ധ ഘടകങ്ങള്‍ എന്നിവ നിര്‍മിക്കുന്നതിനോടൊപ്പം സൗരോര്‍ജ പദ്ധതികളുടെ ഇപിസി കരാറുകളും ഈ ലാര്‍ജ് കാപ് കമ്പനി ഏറ്റെടുക്കുന്നുണ്ട്.
ഇതിനകം 1.50 ജിഗാവാട്ട് സൗരോര്‍ജ പദ്ധതികള്‍ കമ്മീഷന്‍ ചെയ്തു. 12,000 കോടിയുടെ 3 ജിഗാവാട്ട് പദ്ധതികളുടെ കരാറുകള്‍ കമ്പനി കരസ്ഥമാക്കിയിട്ടുണ്ട്. അതേസമയം 225 രൂപയിലായിരുന്നു ടാറ്റ പവര്‍ (BSE: 500400, NSE : TATAPOWER) ഓഹരിയുടെ ഇന്നത്തെ ക്ലോസിങ്.
വെബ്‌സോള്‍ എനര്‍ജി
ഫോട്ടോവോള്‍ട്ടെയിക് മോണോക്രിസ്റ്റലൈന്‍ സോളാര്‍ സെല്ലുകളും പാനലുകളും നിര്‍മിക്കുന്ന രാജ്യത്തെ മുന്‍നിര കമ്പനിയാണ് വെബ്‌സോള്‍ എനര്‍ജി സിസ്റ്റംസ് ലിമിറ്റഡ്. യൂറോപ്പ് വിപണിയിലെ (പ്രധാനമായും ജര്‍മനി, ഇറ്റലി) ആവശ്യകത മുന്‍നിര്‍ത്തിയാണ് പ്രവര്‍ത്തനം. ഗാര്‍ഹിക, വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള 5 വാട്ട് മുതല്‍ 220 വാട്ട് വരെയുള്ള സെല്ലുകള്‍ നിര്‍മിക്കുന്നതില്‍ കമ്പനി അഗ്രഗണ്യരാണ്.
3 മാസത്തെ വിറ്റുവരവിന് തുല്യമായ കരാറുകള്‍ വെബ്‌സോള്‍ എനര്‍ജി (BSE: 517498, NSE : WEBELSOLAR) കരസ്ഥമാക്കിയിട്ടുണ്ട്. അതേസമയം 101 രൂപയിലായിരുന്നു ഈ മൈക്രോ കാപ് ഓഹരിയുടെ ഇന്നത്തെ ക്ലോസിങ്.
സംഗ്രഹം
മേല്‍സൂചിപ്പിച്ച കമ്പനികള്‍ കൂടാതെ റിലയന്‍സ് ഇന്‍ഡസ്ട്രീസ്, സ്വെലക്ട് എനര്‍ജി സിസ്റ്റംസ്, ഗീത റിന്യൂവബിള്‍ എനര്‍ജി, വിസാക ഇന്ഡസ്ട്രീസ് പോലെയുള്ള കമ്പനികളും സൗരോര്‍ജ മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതേസമയം സൗരോര്‍ജ പദ്ധതിയുമായി ബന്ധപ്പെട്ട മേഖലയുടെ ഭാവി ശോഭനമാണെന്നതില്‍ തര്‍ക്കങ്ങളില്ല. പ്രത്യേകിച്ചും പ്രകൃതി സംരക്ഷണത്തിന്റെ ആവശ്യകത നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു വരുന്നതിനാല്‍.
പുനരുപയോഗ ഊര്‍ജ മേഖലയില്‍ ഇന്ത്യയും മുന്നേറുകയാണ്. തുടക്കക്കാരേക്കാള്‍ പ്രഖ്യാപിത ലക്ഷ്യം കൈവരിക്കാറായ കമ്പനികളിലോ ശക്തവും വ്യക്തവുമായ വളര്‍ച്ചാ പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുള്ള കമ്പനികളെയോ നിക്ഷേപത്തിന് തെരഞ്ഞെടുക്കുന്നതാവും ഉചിതം.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.