മുംബൈ: ഇന്ത്യയില്‍ ആദ്യത്തെ സമുദ്രാന്തര്‍ റെയില്‍വേ ടണല്‍ വരുന്നു. മുബൈയില്‍ നിന്ന് അഹ്മദാബാദിലേക്കുള്ള ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ ഭാഗമായാണ് നാഷനല്‍ ഹൈ സ്പീഡ് റെയില്‍ കോര്‍പറേഷന്‍ ലിമിറ്റഡിന്റെ ആഭിമുഖ്യത്തില്‍ കടലിനടിയിലൂടെ ടണല്‍ നിര്‍മിക്കുന്നത്. ഇതിന്റെ നിര്‍മാണത്തിനായി ടെണ്ടര്‍ നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. ടണല്‍ ബോറിംഗ് മെഷീനും ഓസ്ട്രിയന്‍ ടണലിംഗ് മെത്തേഡും ഉപയോഗിച്ച് നിര്‍മാണ പ്രവര്‍ത്തികള്‍ ചെയ്യുന്നതിന് വേണ്ടിയാണ് ടെണ്ടര്‍ വിളിച്ചിരിക്കുന്നത്.
3.5 വര്‍ഷത്തിനിടയില്‍ ടണലിന്റെ പ്രവൃത്തികള്‍ മുഴുവന്‍ തീര്‍ക്കണമന്നാണ് ടെണ്ടറില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത്. ടണല്‍ നിര്‍മാണത്തിന്റെ മുന്നോടിയായുള്ള സാങ്കേതിക പഠനം നാഷനല്‍ ഹൈ സ്പീഡ് റെയില്‍ കോര്‍പറേഷന്‍ ലിമിറ്റഡിന്റെയും ജപ്പാനിലെ കവസാക്കി ജിയോളജിക്കള്‍ എഞ്ചിനീയറിംഗ് കമ്പനിയിലെയും വിദഗ്ധ എഞ്ചിനീയര്‍മാരുടെ നേതൃത്വത്തില്‍ കഴിഞ്ഞ വര്‍ഷം തന്നെ പൂര്‍ത്തിയാക്കുകയുണ്ടായി. സമുദ്രാന്തര്‍ ഭാഗത്തെ ഘടനയെ കുറിച്ച് പഠിക്കാന്‍ സ്റ്റാറ്റിക് റിഫ്രാക്ഷന്‍ ടെക്‌നിക്ക് ഉപയോഗിച്ച് സര്‍വേയും നടത്തുകയുണ്ടായി. കടലിനടിയിലേക്ക് ശക്തമായ ശബ്ദ തരംഗങ്ങള്‍ പറഞ്ഞയച്ച് അതുവഴി പാറയുടെ ഉറപ്പ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കഴിഞ്ഞ വര്‍ഷം തന്നെ കണ്ടെത്തിയിരുന്നു.
പ്രവാസികളെ വലച്ച് ഇൻഡിഗോ; ദോഹ-തിരുവനന്തപുരം സർവ്വീസ് നിർത്തുന്നു
പദ്ധതിക്കാവശ്യമായ എല്ലാ പാരിസ്ഥിതിക-സാങ്കേതിക അനുമതികള്‍ ഇതിനകം ലഭിച്ചുകഴിഞ്ഞതായി അധികൃതര്‍ അറിയിച്ചു. മുംബൈയില്‍ നിന്ന് അഹ്മദാബാദിലേക്ക് 508 കിലോമീറ്റര്‍ നീളത്തില്‍ വരുന്ന ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ 1.8 കിലോമീറ്റര്‍ ഭാഗമാണ് കടലിന്റെ അടിത്തട്ടിലൂടെ പോകുന്നത്. മഹാരാഷ്ട്രയിലെ താനെ ക്രീക്ക് ഭാഗത്താണിത്. മണിക്കൂറില്‍ 230 കിലോമീറ്റര്‍ വേഗതയിലോടുന്ന ട്രെയിന്‍ 508 കിലോമീറ്റര്‍ ദൂരം രണ്ട് മണിക്കൂറില്‍ കുറഞ്ഞ സമയത്ത് ലക്ഷ്യത്തിലെത്തുമെന്നാണ് കണക്കുകൂട്ടല്‍. നിലവില്‍ ഏഴു മണിക്കൂര്‍ യാത്ര ചെയ്താണ് മുംബൈയില്‍ നിന്ന് അഹ്മദാബാദിലേക്കെത്തുന്നത്. 2020ഓടെ പദ്ധതി പൂര്‍ത്തിയാവുമെന്നാണ് പ്രതീക്ഷ.