തിങ്കളാഴ്ച്ച ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റില്‍ ഭവനനിര്‍മാണ മേഖലയ്ക്ക് കാര്യമായ പരിഗണന ലഭിച്ചത് കാണാം. ചെറിയ ചിലവിലുള്ള ഭവനം വാങ്ങുന്നതിനായി 1.5 ലക്ഷം രൂപ വരെ വായ്പയെടുത്തവര്‍ക്ക് 2022 മാര്‍ച്ച് 31 വരെ നികുതി ഇളവ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കുറഞ്ഞ ചിലവിലുള്ള ഭവനങ്ങളുടെ വിതരണം വര്‍ധിപ്പിക്കുന്നതിനായി ഇവയ്ക്കുള്ള നികുതി അവധി അവകാശപ്പെടുന്നതിനുള്ള സമയം നീട്ടുന്നതിനുള്ള യോഗ്യതാ കാലാവധി 2022 മാര്‍ച്ച് 31 വരെയായും സര്‍ക്കാര്‍ പുതുക്കി.
ഒപ്പം കുടിയേറ്റ തൊഴിലാളികള്‍ക്ക് വേണ്ടിയുള്ള വാടകവീടുകളുടെ വിതരണം പ്രോത്സാഹിപ്പിക്കുന്നതിനായി വിജ്ഞാപനം ചെയ്തിട്ടുള്ള പദ്ധതികള്‍ക്ക് നികുതിയിളവുകളും കേന്ദ്രം പ്രഖ്യാപിച്ചിട്ടുണ്ട്. ഈ അവസരത്തില്‍ ബജറ്റില്‍ ഭവന വായ്പ എടുത്തവർക്ക് കേന്ദ്രം പ്രഖ്യാപിച്ച മറ്റു ഇളവുകള്‍ ചുവടെ അറിയാം.
1. ഭവനനിര്‍മാണത്തിനായി തൊഴിലുടമയില്‍ നിന്നോ സുഹൃത്തുക്കളില്‍ നിന്നോ സ്വകാര്യ വായ്പാദാതാക്കളില്‍ നിന്നോ എടുക്കുന്ന വായ്പകള്‍ക്കും ഇളവ് ലഭിക്കും. ഇതേസമയം, മുതിലല്ല മറിച്ച് പലിശയിലായിരിക്കും സര്‍ക്കാര്‍ ഇളവ് നല്‍കുക. ഇളവ് ലഭിക്കണമെങ്കില്‍ വായ്പ നല്‍കിയ വ്യക്തിയില്‍ നിന്നും പ്രത്യേക സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കണം.
2. നിര്‍മാണത്തിലിരിക്കുന്ന അപ്പാര്‍ട്ട്‌മെന്റ് ആദ്യമേ ബുക്ക് ചെയ്യുന്നവര്‍ക്കും കേന്ദ്രം ഇളവ് നല്‍കും. ആദായനികുതി നിയമം പ്രകാരം പുതിയ അപ്പാര്‍ട്ട്‌മെന്റ് ഏറ്റെടുക്കും മുന്‍പുതന്നെ അടച്ച പലിശ ക്ലെയിം ചെയ്യാന്‍ വ്യക്തികള്‍ക്ക് അവസരമുണ്ട്. അപ്പാര്‍ട്ട്‌മെന്റിന്റെ പണി പൂര്‍ത്തിയായ (ഏറ്റെടുത്ത) സാമ്പത്തികവര്‍ഷം അടിസ്ഥാനപ്പെടുത്തി അഞ്ചു തുല്യ ഗഡുക്കളായാകും ഡിഡക്ഷന്‍ ക്രമപ്പെടുക. പ്രതിവര്‍ഷം 2 ലക്ഷം രൂപ വരെ മാത്രമേ ക്ലെയിം ചെയ്യാന്‍ കഴിയുകയുള്ളൂ.
3. നികുതിയുടെ കാര്യം വരുമ്പോള്‍ പുതിയ അപ്പാര്‍ട്ട്‌മെന്റ് പങ്കാളിത്തത്തില്‍ വാങ്ങുന്നതാണ് കൂടുതല്‍ ഉപകാരപ്രദമാവുക. കാരണം പങ്കാളിത്തത്തിലാകുമ്പോള്‍ രണ്ടു പേര്‍ക്കും 2 ലക്ഷം രൂപ വരെ പലിശയില്‍ ഡിഡക്ഷന്‍ ലഭിക്കും. ഇനി നിങ്ങള്‍ക്ക് ജോലി ചെയ്യുന്ന മകനോ മകളോ ഉണ്ടെങ്കില്‍ ബാങ്ക് മൂന്നു തരത്തില്‍ വായ്പ വിഭജിക്കാന്‍ തയ്യാറാകും. ഈ അവസരത്തില്‍ മൂന്നു പേര്‍ക്കും 2 ലക്ഷം രൂപ വരെ പലിശയില്‍ ഇളവുകള്‍ നേടാം.
4. രണ്ടു വീടുള്ളവര്‍ക്കും നികുതില്‍ ഇളവ് തേടാന്‍ അവസരമുണ്ട്. രണ്ടാമത്തെ വീട്ടില്‍ വാടകക്കാരനെ കിട്ടുന്നതുവരെ വീട് സ്വന്തം ആവശ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുന്നതായി ചൂണ്ടിക്കാട്ടാം. ഈ കാലയളവില്‍ നികുതി ഒടുക്കേണ്ടതായില്ല. ഇതേസമയം, മൂന്നാമതൊരു വീടു കൂടിയുള്ളവര്‍ക്ക് ഈ ആനുകൂല്യം വീണ്ടും വിനിയോഗിക്കാനാവില്ല. മൂന്നാമത്തെ വീട്ടില്‍ വാടകക്കാരില്ലെങ്കിലും മാര്‍ക്കറ്റ് വിലയനുസരിച്ചുള്ള നികുതി അടയ്ക്കണം.