കൊല്‍ക്കത്ത: സിബിഐയെയും പോലിസിനെയും വച്ച് കേന്ദ്രവും മമതയും കൊമ്പുകോര്‍ക്കുന്നതിനിടയില്‍ നരേന്ദ്രമോദി സര്‍ക്കാരിനെ ഞെട്ടിച്ച് രാജ്യത്തിനകത്തും പുറത്തുമുള്ള നിക്ഷേപകര്‍. കൊല്‍ക്കത്തയില്‍ സംഘടിപ്പിച്ച വന്‍ റാലിയിലൂടെ വരുന്ന പൊതുതെരഞ്ഞെടുപ്പിനു മുന്നോടിയായി പ്രതിപക്ഷ ഐക്യത്തിന് ശക്തിപകര്‍ന്ന മമതാ ബാനര്‍ജിയുടെ പശ്ചിമ ബംഗാളില്‍ വന്‍ നിക്ഷേപം വാഗ്ദാനം ചെയ്ത് രാജ്യത്തെ വ്യവസായ-ബിസിനസ് രംഗത്തെ പ്രമുഖര്‍. 2.84 ലക്ഷം കോടി രൂപയാണ് പശ്ചിമ ബംഗാളിന് ലഭിക്കാനിരിക്കുന്നത്.
പോര്‍ഷെ കാറിന്റെ ഇഷ്ട നമ്പറിനായി മലയാളി മുടക്കിയത് ലക്ഷങ്ങൾ
കൊല്‍ക്കത്തയില്‍ നടന്ന ബംഗാള്‍ ഗ്ലോബല്‍ സമ്മിറ്റില്‍ പങ്കെടുത്ത രാജ്യത്തെ പ്രമുഖ വ്യവസായികളും വ്യാപാരികളും നടത്തിയ ഓഫര്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഉച്ചകോടിയില്‍ വച്ചുതന്നെ പ്രഖ്യാപിക്കുകയും ചെയ്തു. രാജ്യത്തെ രാഷ്ട്രീയമാറ്റത്തിന്റെ ഗതിനിര്‍ണയിക്കുന്ന ദിശാസൂചകമായാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഇതിനെ നോക്കിക്കാണുന്നത്.
മമത ഉച്ചകോടിയില്‍
കേന്ദ്രവും ബംഗാളും പരസ്പരം രൂക്ഷമായ ഏറ്റുമുട്ടല്‍ തുടരുന്നതിനിടയില്‍ പ്രത്യേകിച്ചും. രാജ്യത്ത് 8 മുതല്‍ 10 ലക്ഷം വരെ തൊഴിലവസരങ്ങളാണ് ഇത് തുറന്നിടുന്നതെന്നും മമത പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ ആഗോള ഉച്ചകോടിയില്‍ 2.2 ലക്ഷം കോടിയുടെ നിക്ഷേപമായിരുന്നു സംസ്ഥാനത്തിന് ലഭിച്ചത്. കഴിഞ്ഞ ദിവസം സമാപിച്ച ഉച്ചകോടിയുടെ അഞ്ചാമത് എഡിഷനില്‍ 86 ധാരണാപത്രങ്ങളില്‍ ഒപ്പുവച്ചു. 45 ബിസിനസ് ടു കണ്‍സ്യൂമര്‍ സെഷനുകളും 1200 ബിസിനസ് ടു ബിസിനസ് മീറ്റുകളും ഉച്ചകോടിയുടെ ഭാഗമായി നടക്കുകയുണ്ടായി.നിക്ഷേപകര്‍ സംസ്ഥാനത്തോട് കാണിക്കുന്ന താല്‍പര്യത്തിനും ആത്മാര്‍ഥതയ്ക്കും തെളിവാണിതെന്നും മമത അഭിപ്രായപ്പെട്ടു.
പശ്ചിമ ബംഗാളില്‍ വന്‍ നിക്ഷേപം
36 രാജ്യങ്ങളില്‍ നിന്നുള്ള 5000ത്തിലേറെ പ്രതിനിധികളാണ് രണ്ട് ദിവസത്തെ ഉച്ചകോടിയില്‍ പങ്കെടുത്തത്. കഴിഞ്ഞ ഉച്ചകോടിയിലെ ലഭിച്ച നിക്ഷേപക പദ്ധതികളില്‍ പകുതിയിലേറെയും ഇതിനകം ആരംഭിച്ചുകഴിഞ്ഞതായും മമത പറഞ്ഞു.വരുംനാളുകളില്‍ രാജ്യത്തെ നിക്ഷേപകരുടെ പറുദീസയാക്കി പശ്ചിംബംഗാളിനെ മാറ്റിയെടുക്കാനാണ് തന്റെ ശ്രമമെന്നും അവര്‍ പറഞ്ഞു. നഗരത്തിലെ സിലിക്കന്‍ വാലി ഹബ്ബില്‍ 100 ഏക്കര്‍ ഭൂമി കൂടി കൂട്ടിച്ചേര്‍ത്തതായും അവര്‍ പറഞ്ഞു. ഇപ്പോഴുള്ള 100 ഏക്കര്‍ ഭൂമിയില്‍ 74 ഏക്കറും നാല് പ്രധാന ഐടി കമ്പനികള്‍ ഏറ്റെടുത്തതിനെ തുടര്‍ന്നാണിത്.
റിലയന്‍സ് ജിയോ
റിലയന്‍സ് ജിയോ 40 ഏക്കറില്‍ അത്യാധുനിക ഐടി അധിഷ്ഠിത ടെലകോം കേന്ദ്രവും ബിഗ്ഡാറ്റ അനലിറ്റിക്‌സുമാണ് ആരംഭിക്കുക. കോഗ്നിസന്റ്, ടെക്ക് മഹീന്ദ്ര, കാപ്‌ജെമിനി, ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, സൊസൈറ്റി ഫോര്‍ അപ്ലൈഡ് മൈക്രോവേവ് റിസേര്‍ച്ച് എന്നിവ രണ്ടാംഘട്ടത്തിലേക്ക് ഭൂമിക്കായി അപേക്ഷ നല്‍കിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.