സംസ്ഥാനത്ത് ഇന്നു മുതല്‍ പൊതുസ്ഥലങ്ങളിലും ജോലി സ്ഥലങ്ങളിലും മാസ്ക്ക് നിര്‍ബന്ധമാക്കി. നിയമം ലംഘിച്ചാല്‍ ആദ്യം 200 രൂപ പിഴ ഈടാക്കും. എന്നാൽ വീണ്ടും ആവര്‍ത്തിച്ചാല്‍ അയ്യായിരം രൂപയാണ് പിഴ. മാസ്ക് നിർബന്ധമാക്കിയതോടെ നിരത്തിലിറങ്ങുന്നവര്‍ക്ക് ഇനി കര്‍ശന പരിശോധന നേരിടേണ്ടി വരും. നേരത്തെ തന്നെ വിവിധ ജില്ലകളിൽ മാസ്‌ക് നിർബന്ധമാക്കിക്കൊണ്ട് അതത് ജില്ലാ അധികൃതർ ഉത്തരവിറക്കിയിരുന്നു.
എന്നാൽ സംസ്ഥാനത്ത് മുഴുവനായി പൊതുസ്ഥലങ്ങളിൽ മാസ്‌ക് നിർബന്ധമാണെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്ര ഇന്നലെ വ്യക്തമാക്കി. മാസ്‌കില്ലാതെ പൊതുസ്ഥലങ്ങളിലെത്തുന്നവർക്കെതിരെ നടപടിയുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. നിര്‍ദ്ദേശം ലംഘിക്കുന്നവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വകുപ്പ് 290 പ്രകാരം നടപടി സ്വീകരിച്ച് ബന്ധപ്പെട്ട കോടതിയില്‍ പെറ്റികേസും ചാര്‍ജ്ജ് ചെയ്യും. പിഴ അടച്ചില്ലെങ്കിൽ കേരള പൊലീസ് ആക്ട് 118 ( ഇ ) പ്രകാരം കേസ് എടുക്കുമെന്നും പൊലീസ് മേധാവി പറഞ്ഞു. കുറ്റം തെളിഞ്ഞാൽ 3 വർഷം വരെ തടവ് അനുഭവിക്കേണ്ടി വരുന്ന വകുപ്പാണിത്.
ഇത് ഒരു ലോകമഹായുദ്ധം: കൊറോണ വൈറസിനെക്കുറിച്ച് ബിൽ ഗേറ്റ്സ്
കടകളിൽ സാനിറ്റൈസർ വച്ചില്ലെങ്കിൽ 1000 രൂപ പിഴയും അടയ്‌ക്കേണ്ടി വരും. വീടുകളില്‍ നിര്‍മ്മിച്ച തുണികൊണ്ടുളള മാസ്ക്, തോര്‍ത്ത്, തൂവാല എന്നിവയും ഉപയോഗിക്കാവുന്നതാണ്. അഹമ്മദാബാദിൽ വർദ്ധിച്ചുവരുന്ന കൊറോണ വൈറസ് കേസുകൾ കണക്കിലെടുത്ത് ഈ മാസം ആദ്യം തന്നെ ആളുകൾക്ക് മാസ്ക് ധരിക്കേണ്ടത് നിർബന്ധിതമാക്കി. പിഴവ് വരുത്തിയാൽ 5,000 രൂപ പിഴയോ മൂന്ന് വർഷം തടവോ ആണ് പ്രഖ്യാപിച്ചിരുന്നത്.
രോഗമോ, രോഗമുണ്ടെന്ന് സംശയിക്കാവുന്ന ലക്ഷണങ്ങളോ ഉള്ള ആൾക്കാർ ആണ് സർജിക്കൽ ഫേസ് മാസ്കുകൾ ഉപയോഗിക്കേണ്ടത്. ഇത് രോഗം ഉള്ള ഒരാളിൽ നിന്ന് മറ്റൊരാളിലേക്കുള്ള രോഗപ്പകർച്ച ഒരു പരിധി വരെ തടയും. മാസ്ക് മാത്രം ഉപയോഗിച്ചതുകൊണ്ട് ആവശ്യത്തിനു സുരക്ഷ ലഭിക്കണമെന്നില്ല, ഒപ്പം കൈകൾ വൃത്തിയാക്കുന്നതും മറ്റ് രോഗ പ്രതിരോധ നടപടികളും കൂടി ശീലിക്കണം എന്നാണ് WHO പറയുന്നത്. ഉപയോഗ ശേഷം അഞ്ച് ശതമാനം വീര്യമുള്ള ബ്ലീച്ച് ലായനി ഉപയോഗിച്ചോ ഒരു ശതമാനം വീര്യമുള്ള സോഡിയം ഹൈപ്പോ ക്ലോറൈറ്റ് ലായനി ഉപയോഗിച്ചോ അണുവിമുക്തമാക്കിയ ശേഷം മാസ്ക് നശിപ്പിച്ചു കളയണമെന്നാണ് മന്ത്രാലയം കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഉത്തരവ്.