എയർ ഇന്ത്യ ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടറായി സീനിയർ ഐഎഎസ് ഉദ്യോഗസ്ഥൻ പ്രദീപ് സിംഗ് ഖരോളയെ കേന്ദ്ര സർക്കാർ നിയമിച്ചു. നിലവിൽ ബാംഗ്ലൂർ മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറായാണ് പ്രദീപ് സിംഗ്.
കർണാടക കേഡറിലെ ഐഎഎസ് ഓഫീസറായ ഖരോള, രാജീവ് ബൻസാലിന് പകരമാണ് എയർ ഇന്ത്യ തലവനാകുന്നത്. കഴിഞ്ഞ മൂന്നുമാസമായി എയർ ഇന്ത്യയുടെ ഇടക്കാല സിഎംഡിയായി സേവനം അനുഷ്ടിക്കുകയായിരുന്നു രാജീവ് ബൻസാൽ.
എയർ ഇന്ത്യ അദ്ധ്യക്ഷ സ്ഥാനം വഹിച്ചിരുന്ന അഷ്വാനി ലൊഹാനി റെയിൽവേ ബോർഡ് ചെയർമാനായി നിയമിക്കപ്പെട്ട ഒഴിവിലേക്കായിരുന്നു ബൻസാലിന്റെ നിയമനം.
എയർ ഇന്ത്യയുടെ ഓഹരി വിറ്റഴിക്കലുമായി ബന്ധപ്പെട്ട് സർക്കാർ അന്തിമരൂപം തയ്യാറാക്കുന്ന സമയത്താണ് പുതിയ സി.എം.ഡി എത്തുന്നത്. കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള എയര്‍ ഇന്ത്യയ്ക്ക് നിലവില്‍ 50,000 കോടി രൂപയിലധികം കടമുണ്ട്. നഷ്ട്ടത്തിലേയ്ക്ക് കൂപ്പുകുത്തുന്നതിനിടെ കടത്തിൽ നിന്ന് പിടിച്ചു നിൽക്കാൻ എയർ ഇന്ത്യ രണ്ടു ഫ്ലാറ്റുകൾ കൂടി വിൽക്കാൻ പദ്ധതിയിട്ടിരുന്നു.
malayalam.goodreturns.in