രാജ്യത്ത് ഉള്ളി വില കുതിച്ചുയരുന്നു. വില നിയന്ത്രിക്കാനുള്ള സർക്കാരിന്റെ ശ്രമങ്ങൾ പ്രതീക്ഷിച്ചതിലും കൂടുതൽ സമയമെടുക്കുന്നതിനാൽ തുടർച്ചയായ രണ്ടാമത്തെ ആഴ്ച്ചയിലും വില കുതിച്ചുയരുന്നു. രാജ്യത്തെ 114 പ്രധാന നഗരങ്ങളിലെ ഉള്ളി വിലയുടെ ശരാശരി 100 രൂപയിലധികമാണ്. പനജിയിലാണ് ഉള്ളി ഏറ്റവും കൂടിയ വിലയ്ക്ക് വിൽപ്പന നടക്കുന്നത്. കിലോഗ്രാമിന് 165 രൂപ വരെയാണ് പനജിയിലെ നിരക്ക്.
വിവിധ നഗരങ്ങളിലെ വില
ഉള്ളി വില സെപ്റ്റംബർ മുതലാണ് ഉയരാൻ തുടങ്ങിയത്. നവംബർ 25 മുതൽ കിലോഗ്രാമിന് ശരാശരി 100 രൂപ എന്ന നിരക്കിലെത്തി. ദേശീയ തലസ്ഥാനത്ത് ഒരു കിലോയ്ക്ക് 96 രൂപയും മുംബൈയിൽ 102 രൂപയും ചെന്നൈയിൽ 100 രൂപയും ഉള്ളിയുടെ വില. ഗുരുഗ്രാം, ജഗദൽപൂർ, ബെഹ്‌റാംപൂർ, പുരുലിയ, മാൽദ, ഇറ്റാനഗർ, അഗർത്തല, പുതുച്ചേരി, ദിണ്ടിഗൽ, തിരുനെൽവേലി, ധർമ്മപുരി എന്നിവിടങ്ങളിൽ ഉള്ളി വില കിലോഗ്രാമിന് 120 രൂപയാണ്. അമൃത്സർ, സൂററ്റ്, ജബൽപൂർ, ദർഭംഗ, സംബാൽപൂർ, ബാലസോർ, ഗാങ്‌ടോക്ക് എന്നിവിടങ്ങളിൽ ഉള്ളി കിലോയ്ക്ക് 110 രൂപയ്ക്കാണ് വിൽക്കുന്നത്. ചണ്ഡിഗഡ്, ഷിംല, മണ്ഡി, ശ്രീനഗർ, ജമ്മു, ലുധിയാന, ഗോരഖ്പൂർ, ഹരിദ്വാർ, അഹമ്മദാബാദ്, പട്ന, കട്ടക്ക്, ജയ്പൂർ, ഖരഗ്പൂർ, റൈഗഞ്ച്, ഷില്ലോംഗ്, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിൽ ഉള്ളി വില കിലോയ്ക്ക് 100 രൂപയാണ്.
ഉയർന്ന വില
തിരുവനന്തപുരം, കോഴിക്കോട്, മായബന്ദർ എന്നിവിടങ്ങളിൽ ഒരു കിലോയ്ക്ക് 160 രൂപയും തിരുപ്പതി, എറണാകുളം, തൃശ്ശൂർ, പാലക്കാട് എന്നിവിടങ്ങളിൽ ഉള്ളി കിലോയ്ക്ക് 150 രൂപയ്ക്കുമാണ് വിൽക്കുന്നത്. ബെംഗളൂരു, വയനാട്, രാമനാഥപുരം, പോർട്ട് ബ്ലെയർ എന്നിവിടങ്ങളിൽ കിലോയ്ക്ക് 140 രൂപയാണ് നിരക്ക്. കൊൽക്കത്തയിലും 140 രൂപയാണ് ഉള്ളിയുടെ വില.
സർക്കാർ നടപടികൾ
പ്രധാന ഉൽപാദന സംസ്ഥാനങ്ങളായ മഹാരാഷ്ട്ര, കർണാടക എന്നിവിടങ്ങളിൽ കനത്ത മഴ പെയ്ത് വിളനാശം സംഭവിച്ചതാണ് ഉള്ളി വില കുതിച്ചുയരാൻ കാരണം. കയറ്റുമതി നിരോധിക്കുക, 1.2 ലക്ഷം ടൺ ഇറക്കുമതി വിതരണം വർദ്ധിപ്പിക്കുക തുടങ്ങിയ കാര്യങ്ങളാണ് വില നിയന്ത്രിക്കാൻ സർക്കാർ സ്വീകരിച്ചിരിക്കുന്ന നടപടികൾ. ചില്ലറ വ്യാപാരികളും മൊത്തക്കച്ചവടക്കാരും സംഭരിക്കേണ്ട ഉള്ളിയുടെ അളവിലും കേന്ദ്രം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
സംഭരണ പരിധി
ചില്ലറ വ്യാപാരികൾക്ക് ഉള്ളിയുടെ സംഭരണ പരിധി 5 ടണ്ണിൽ നിന്ന് 2 ടണ്ണായി തിങ്കളാഴ്ച കേന്ദ്രം കുറച്ചിരുന്നു. മൊത്തക്കച്ചവടക്കാരുടെ സംഭരണ പരിധി 50 ടണ്ണിൽ നിന്ന് 25 ടണ്ണായി കഴിഞ്ഞ ആഴ്ച മന്ത്രാലയം കുറച്ചിരുന്നു. ജനുവരി ആദ്യ വാരം വരെ ഉള്ളി വില കുറയാൻ സാധ്യതയില്ലെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം.


Click it and Unblock the Notifications