ടെലികോം ഓപ്പറേറ്റർമാരായ റിലയൻസ് ജിയോയും ഭാരതി എയർടെലും താരിഫ് നിരക്കുകൾ ഉയർത്തുന്നതിൽ കാര്യമായ തിടുക്കങ്ങളൊന്നും കാണിക്കുന്നില്ല. ഇക്കാരണം കൊണ്ട് ഏറ്റവും കൂടുതൽ സമ്മര്‍ദത്തിലായത് വോഡഫോണ്‍ ഐഡിയയാണ്. നിരക്കു വര്‍ധന സംബന്ധിച്ച തീരുമാനം വൈകുകയാണെങ്കിലും ജിയോക്കും എയര്‍ടെല്ലിനും കാര്യമായ പ്രശ്നങ്ങളൊന്നും ഉണ്ടാവാന്‍ സാധ്യതയില്ല. എന്നാൽ, മറുഭാഗത്ത് വോഡഫോണ്‍ ഐഡിയയുടെ കാര്യം അല്‍പ്പം പരുങ്ങലിലാണ്.
നിരക്ക് വര്‍ധന എത്രത്തോളം വൈകുന്നോ അത്രത്തോളം കമ്പനിക്ക് നഷ്ടം സംഭവിക്കുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. താരിഫുകള്‍ക്ക് ഫ്ലോര്‍ വില നിശ്ചയിക്കുന്ന ഒരു നിയന്ത്രണം ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) കൊണ്ടുവരുമെന്ന് മിക്ക ടെലികോം ഓപ്പറേറ്റർമാർ പ്രതീക്ഷിച്ചിരുന്നു. ഈ മാസം പുതിയൊരു ചെയർമാന്‍ ചുമതലയേൽക്കുകയാണെങ്കിൽ മാത്രമെ അത്തരമൊരു നീക്കം നടക്കാൻ സാധ്യതയുള്ളൂ. അല്ലാത്തപക്ഷം, അവ നീണ്ട് പോവും. ആയതിനാൽ, ഇപ്പോൾ പന്ത് ടെലികോം ഓപ്പറേറ്റർമാരുടെ കോർട്ടിലാണെന്ന് പറയാം.
ഈ മൂന്ന് ഓപ്പറേറ്റർമാരും അവസാനമായി താരിഫ് നിരക്ക് 50% വരെ ഉയർത്തിയത് 2019 ഡിസംബറിലാണ്. കൊട്ടക് ഇൻസ്റ്റിറ്റ്യൂഷണൽ ഇക്വിറ്റീസ് പറയുന്നതിനസുരിച്ച്, ഓരോ ഉപയോക്താവിനുമുള്ള ശരാശരി വരുമാനം അടുത്ത 3-4 മാസങ്ങളില്‍, നിലവിലെ ശരാശരിയെക്കാള്‍ ഇരട്ടി ആവശ്യമാണ്. ഇത് വിപണിയിലെ മത്സരത്തില്‍ കമ്പനിക്ക് പിടിച്ചുനിൽക്കാനുള്ള നിലവാരത്തിലേക്കെങ്കിലും എത്തും.
ഇതിൽ നിന്ന് വിപരീതമായുള്ള പദ്ധതിയാവും ജിയോയും എയർടെല്ലും ആവിഷ്ക്കരിക്കുക. താരിഫ് നിരക്കുകൾ ഉടൻ വർധിപ്പിക്കാനുള്ള യാതൊരുവിധ നീക്കവും ഇവരുടെ പക്കല്‍ നിന്ന് പ്രതീക്ഷിക്കാനുമാവില്ല. ആയതിനാൽ, താരിഫ് വർധനവ് പ്രഖ്യാപിക്കുന്നതിനുള്ള ആദ്യപടി സ്വീകരിച്ചാൽ മറ്റ് രണ്ട് ഓപ്പറേറ്റർമാരും ഇത് പിന്തുടരുമെന്ന് ഉറപ്പുണ്ടാവില്ല എന്നതാണ് വോഡഫോൺ ഐഡിയയ്ക്ക് മുന്നിലുള്ള പ്രതിസന്ധി. സാമ്പത്തിക ബുദ്ധിമുട്ടില്ലാത്തതിനാൽ, ജിയോയും എയർടെല്ലും താരിഫ് വർധിപ്പിക്കില്ലെന്നും എന്നാൽ, നിലവിലെ സാഹചര്യത്തിൽ വോഡഫോണ്‍ ഐഡിയക്ക് നിരക്ക് വർധനവ് ആശ്വാകരമായിരിക്കുമെന്നും വിശകലന വിദഗ്ധർ അഭിപ്രായപ്പെടുന്നു.
നിലവിൽ വരിക്കാരുടെ എണ്ണത്തിലും വിപണി ഷെയര്‍ ഗ്രൗണ്ടുകളിലും ഒന്നാമതാണ് ജിയോ. ഒരു സ്റ്റാറ്റസ് ക്യൂ സമീപനം ഇപ്പോഴിതിന് നന്നായി യോജിക്കുന്നു. അത്തരമൊരു തന്ത്രത്തിലേക്കാണ് കൊട്ടക്കിലെ വിശകലന വിദഗ്ധര്‍ വിരല്‍ ചൂണ്ടുന്നതും. വിപണിയിലെ കടുത്ത മത്സരം നോക്കിക്കാണുമ്പോൾ, ഏത് തരത്തിലുള്ള നിരക്ക് വർധന പ്രാബല്യത്തിൽ വന്നാലും, അത് വോഡഫോണ്‍ ഐഡിയക്ക് അനുകൂലമാകാനാണ് സാധ്യത.