എടിഎമ്മിൽ നിന്ന് കാശ് പിൻവലിക്കാത്തവർ ഇന്ന് വളരെ ചുരുക്കമായിരിക്കും. എടിഎമ്മിന്റെ വരവോടെ കൈയിൽ കാശ് കൊണ്ടു നടക്കുന്നവർ വളരെ കുറഞ്ഞു. പണത്തിന് ആവശ്യം വരുമ്പോൾ അടുത്തുള്ള എടിഎം കൗണ്ടറിൽ നിന്ന് പണം പിൻവലിക്കുന്നതാണ് സൗകര്യം. എന്നാൽ എടിഎം ഉപയോഗിക്കുന്ന പലർക്കും അറിയാത്ത ചില കാര്യങ്ങളുണ്ട്. അവ എന്തൊക്കെയാണെന്ന് പരിശോധിക്കാം.
മിനിമം ഇടപാട്
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) നിർദ്ദേശ പ്രകാരം, എല്ലാ ബാങ്കുകളും എടിഎമ്മുകളിൽ മിനിമം സൗജന്യ ട്രാൻസാക്ഷൻ അനുവദിക്കുന്നുണ്ട്. ഈ പരിധി കഴിഞ്ഞാൽ സേവിംഗ് ബാങ്ക് അക്കൗണ്ട് ഉടമകൾ കൂടുതൽ സർവ്വീസ് ചാർജ് നൽകേണ്ടി വരും. ഒരു മാസത്തിൽ കുറഞ്ഞത് അഞ്ചു ഫ്രീ ഇടപാടുകൾ മാത്രമാണ് ബാങ്കുകൾ അനുവദിക്കുന്നത്. പണം പിൻവലിക്കലും ബാലൻസ് പരിശോധനയും ഒക്കെ ഉൾപ്പെടുന്നതാണ് അഞ്ച് ഇടപാടുകൾ.
അധിക ചാർജ് ഈടാക്കുന്ന എടിഎമ്മുകൾ
അന്താരാഷ്ട്ര വിമാനത്താവളങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ, വിദേശ രാജ്യങ്ങൾ എന്നിവിടങ്ങളിലെ എടിഎം കൗണ്ടറുകളിൽ നിന്ന് പണം പിൻവലിക്കുമ്പോൾ ബാങ്കുകൾ കൂടുതൽ സർവ്വീസ് ചാർജ് ഈടാക്കും. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഇത്തരം എടിഎമ്മുകൾ കൂടുതൽ ആളുകൾ ഉപയോഗിക്കുന്നതിനാലാണ് കൂടുതൽ തുക ഈടാക്കുന്നത്. കൂടാതെ വിദേശ രാജ്യങ്ങളിലെ എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കുമ്പോൾ കറൻസി കൺവേർഷൻ ഫീസും ഈടാക്കുന്നതാണ്. അതുകൊണ്ട് അത്യാവശ്യമില്ലെങ്കിൽ പരമാവധി ഇത്തരം സ്ഥലങ്ങളിൽ നിന്ന് പണം പിൻവലിക്കാതിരിക്കുക.
മെട്രോ നഗരങ്ങളിലെ എടിഎമ്മുകൾ
മുംബൈ, ഡൽഹി, ചെന്നൈ, കൊൽക്കത്ത, ബംഗളൂരു, ഹൈദരാബാദ് തുടങ്ങിയ ആറ് മെട്രോ നഗരങ്ങളിലെ എടിഎമ്മുകളിൽ നിന്ന് ഒരു മാസം മൂന്ന് ഫ്രീ ഇടപാടുകൾ മാത്രമേ നടത്താൻ സാധിക്കൂ. ഫിനാൻഷ്യൽ, നോൺ ഫിനാൻഷ്യൽ ഇടപാടുകൾ ഉൾപ്പെടെയാണ് ഇത്. ഒരു മാസത്തിലെ സൗജന്യ എടിഎം ഇടപാടുകൾ കഴിഞ്ഞാൽ ഒരു ഇടപാടിന് 20 രൂപ മുതൽ ബാങ്കുകൾ ഈടാക്കും.
എടിഎമ്മുകൾ കുറയുന്നു
രാജ്യത്ത് എടിഎമ്മുകളുടെ എണ്ണം കുറഞ്ഞു വരുന്നതായി റിപ്പോർട്ടുകൾ. പ്രവര്‍ത്തന ചെലവും സുരക്ഷ പ്രശ്നവും കാരണം പുതിയ എടിഎമ്മുകള്‍ സ്ഥാപിക്കാന്‍ ബാങ്കുകള്‍ മടിക്കുകയാണെന്നാണ് വിവരം. റിസര്‍വ് ബാങ്ക് റിപ്പോര്‍ട്ട് അനുസരിച്ച് കഴിഞ്ഞ രണ്ട് വര്‍ഷമായി ഉപഭോക്താക്കള്‍ വര്‍ധിക്കുകയാണെങ്കിലും രാജ്യത്തെ എംടിഎമ്മുകളുടെ എണ്ണം കുറയുകയാണെന്ന് വ്യക്തമാകുന്നു.
മൊബൈൽ ബാങ്കിംഗ്
എടിഎമ്മുകളുടെ എണ്ണം കുറയുന്നത് മൊബൈല്‍ ബാങ്കിംഗ് രംഗത്തിന് നേട്ടമായി. രാജ്യത്ത് മൊബൈല്‍ ബാങ്കിംഗ് രംഗം കുതിച്ചുയരുകയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 65 ഇരട്ടിയാണ് മൊബൈല്‍ ബാങ്കിംഗ് വളര്‍ന്നത്.
malayalam.goodreturns.in