19 ദിവസത്തെ ഇടവേളക്ക് ശേഷം എണ്ണ കമ്പനികള്‍ പെട്രോള്‍ - ഡീസല്‍ വില ഉയര്‍ത്തി. കര്‍ണാടക തിരഞ്ഞെടുപ്പിന് മുന്നോടിയായി കഴിഞ്ഞ 19 ദിവസങ്ങളായി പെട്രോൾ വിലയിൽ മാറ്റമില്ലായിരുന്നു. എന്നാൽ ഇലക്ഷൻ കഴിഞ്ഞ് രണ്ട് ദിവസം കഴിഞ്ഞപ്പോഴേക്കും വില ഉയർത്തിയിരിക്കുകയാണ് എണ്ണ കമ്പനികൾ.
ഇന്നത്തെ വില
ഇന്ന് തിരുവനന്തപുരത്ത് പെട്രോളിന് 24 പൈസയും ഡീസലിന് 29 പൈസയുമാണ് വര്‍ദ്ധിച്ചത്. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 17 പൈസ കൂടി 77.52 രൂപയായി. ഡീസല്‍ ലിറ്ററിന് 23 പൈസ കൂടി 70.56 രൂപയുമായി.
അവസാന മാറ്റം കഴിഞ്ഞ മാസം
ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ കണക്കുകള്‍ പ്രകാരം ഏപ്രില്‍ 24-നാണ് പെട്രോള്‍, ഡീസല്‍ വിലയില്‍ അവസാനമായി മാറ്റമുണ്ടായത്. അതിന് ശേഷം ഇന്നാണ് വിലയിൽ മാറ്റമുണ്ടാകുന്നത്. ഏപ്രില്‍ 24-ന് ശേഷം ആഗോള വിപണിയില്‍ എണ്ണ വിലയില്‍ ഗണ്യമായ വര്‍ദ്ധനവുണ്ടായിട്ടും അതിനനുസൃതമായി മാറ്റം എണ്ണ കമ്പനികള്‍ വരുത്തിയിരുന്നില്ല.
നഷ്ട്ടം 500 കോടി
ഇത്രയും ദിവസം വില വർദ്ധനവ് നിർത്തലാക്കിയതോടെ പൊതുമേഖലാ എണ്ണ കമ്പനികൾ 500 കോടി രൂപയുടെ നഷ്ടം നേരിട്ടതായാണ് കണക്ക്. അന്താരാഷ്ട്ര എണ്ണ വിലയിലുണ്ടായ വർദ്ധനവും ഡോളറിന് എതിരെ രൂപയുടെ മൂല്യം കുറഞ്ഞതും നഷ്ട്ടം വർദ്ധിപ്പിക്കാൻ ഇടയാക്കിയിട്ടുണ്ട്.
വരും ദിവസങ്ങളിൽ നികത്തും
ഇത്രയും ദിവസം വില ഉയർത്താതിരുന്നതിന്റെ നഷ്ടം വരും ദിവസങ്ങളിൽ എണ്ണ കമ്പനികൾ നികത്തുമെന്നാണ് സൂചന. അതുകൊണ്ട് തന്നെ വരും ദിവസങ്ങളിൽ പെട്രോൾ, ഡീസൽ വില കുതിച്ചുയരാനാണ് സാധ്യത.
malayalam.goodreturns.in