അടി-ഇടി കഴിഞ്ഞു; സ്‌റ്റോക്ക് വീണ്ടും പറന്നു തുടങ്ങി; കിറ്റെക്‌സിനെ കാത്തിരിക്കുന്നത് ഗജകേസരി യോഗം?

കഴിഞ്ഞ ആറ് വര്‍ഷമായി സംഭവബഹുലമാണ് കിറ്റെക്‌സ് ഗാര്‍മെന്റ്‌സിന്റെ ചരിത്രം. കോര്‍പറേറ്റ് സാമൂഹ്യ ഉത്തരവാദിത്ത നിര്‍വഹണത്തിനായി രൂപികരിച്ച സൊസൈറ്റിയെ കമ്പനി നേതൃത്വം രാഷ്ട്രീയ പാര്‍ട്ടിയായി രൂപാന്തരപ്പെടുത്തുന്നതും മത്സരിച്ച പഞ്ചായത്തില്‍ വമ്പന്‍ ഭൂരിപക്ഷത്തോടെ ഭരണം നേടിയതും അഞ്ച് വര്‍ഷം കഴിഞ്ഞ് സമീപ പഞ്ചായത്തുകളും കീഴടക്കി ഭരണം വിസ്തൃതമാക്കുന്നതിനുമൊക്കെ സാക്ഷ്യംവഹിച്ചു. 2021-ല്‍ ജന്മനാടായ കേരളത്തില്‍ പുതിയ നിക്ഷേപം നടത്തുന്നതിനെ കുറിച്ച് പുനര്‍വിചിന്തനം നടത്തുകയാണെന്നും പിന്നാലെ പത്തോളം സംസ്ഥാനങ്ങള്‍ കമ്പനിയെ ആകര്‍ഷിക്കാന്‍ മത്സരിച്ചതുമെല്ലാം ഏവരും കണ്ടുകഴിഞ്ഞു. ഇതിനിടെ, 800 രൂപ നിലവാരത്തില്‍ നിന്നിരുന്ന ഓഹരി 72 രൂപയിലേക്കും കൂപ്പുകുത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ ആറു മാസമായി കമ്പനിയുടെ ഓഹരിയില്‍ വ്യക്തമായ കുതിപ്പ് ദൃശ്യമാണ്. കിറ്റെക്‌സ് ഓഹരികളുടെ ഭാവി സാധ്യതയെ വിലയിരുത്തുകയാണ് ഈ ലേഖനം.

കിറ്റെക്‌സ് ഗാര്‍മെന്റ്‌സ്

കിറ്റെക്‌സ് ഗാര്‍മെന്റ്‌സ്

കേരളത്തിലെ എറണാകുളം കിഴക്കമ്പലം പഞ്ചായത്തില്‍ 1968-ല്‍ പ്രവര്‍ത്തനമാരംഭിച്ച അന്ന കിറ്റെക്‌സ് ഗ്രൂപ്പ് കമ്പനിയിലാണ് കിറ്റെക്‌സ് ഗാര്‍മെന്റ്്‌സിന്റെ വേരുകള്‍ എത്തിനില്‍ക്കുക. 1992-ലാണ് കിറ്റെക്‌സ് ഗാര്‍മെന്റ്‌സിന് തുടക്കമിട്ടത്. ഇന്ന് കുട്ടികളുടെ വസ്ത്ര നിര്‍മാണത്തില്‍ ലോകത്ത് രണ്ടാം സ്ഥാനത്താണ് കിറ്റെക്‌സ്. കേരളത്തിലെ സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ തൊഴില്‍ ദാതാവ് കൂടിയായി കമ്പനി വളര്‍ന്നു കഴിഞ്ഞു. കുട്ടികള്‍ക്കായി നിര്‍മിക്കുന്ന വസ്ത്രത്തില്‍ 100 ശതമാനവും അമേരിക്കയിലേയ്ക്കു കയറ്റുമതി ചെയ്യുകയാണ്. കമ്പനിയുടെ ആകെ ഉത്പാദനത്തില്‍ 90 ശതമാനവും കുഞ്ഞുങ്ങളുടെ തുണിത്തരങ്ങളാണ്. അമേരിക്കന്‍ റീട്ടെയില്‍ ഭീമനായ വാള്‍മാര്‍ട്ട്, കിറ്റെക്സിന്റെ ആഗോള ഇടപാടുകാരില്‍ പ്രമുഖരാണ്. 10 വര്‍ഷം മുമ്പ് പ്രതിദിന ഉത്പാദന ശേഷി 2.8 ലക്ഷം യൂണിറ്റ് ആയിരുന്നെങ്കില്‍ 2020 സാമ്പത്തിക വര്‍ഷത്തോടെ ഇത് 4.2 ലക്ഷമായി വര്‍ധിച്ചിട്ടുണ്ട്.

മൂന്നാം പാദഫലം

മൂന്നാം പാദഫലം

കഴിഞ്ഞ ദിവസമാണ് കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദ ഫലങ്ങള്‍ പുറത്തുവിട്ടത്. ഡിസംബര്‍ പാദത്തില്‍ 205 കോടി രൂപ വരുമാനമാണ് കമ്പനി നേടിയത്. സെപ്റ്റംബര്‍ പാദത്തിലിത് 181 കോടിയും കഴിഞ്ഞ വര്‍ഷത്തെ സമാന പാദത്തിലിത് 121 കോടിയും മാത്രമായിരുന്നു. കോവിഡ് രണ്ടാം തരംഗത്തിന്റെ പ്രതിസന്ധികള്‍ക്കിടെയിലും ആദ്യ 9 മാസം കൊണ്ട് കമ്പനി 547 കോടി രൂപ വരുമാനം നേടിക്കഴിഞ്ഞു മുന്‍ വര്‍ഷം ആദ്യ 9 മാസക്കാലയളവില്‍ ഇത് 353 കോടി രൂപ മാത്രമായിരുന്നു എന്നതും ശ്രദ്ധേയം. ഇതോടെ ഈ സാമ്പത്തിക വര്‍ഷത്തെ ആകെ വിറ്റുവരവ് കമ്പിനയുടെ പ്രഖ്യാപിത ലക്ഷ്യമായ 800 കോടി കവിഞ്ഞേക്കും. പരുത്തിയുടെ വില വ്യതിയാനമാണ് കഴിഞ്ഞ രണ്ട് പാദങ്ങളിലായി പ്രവര്‍ത്തന ലാഭത്തിന്റെ മാര്‍ജിനെ പ്രതികൂലമായി ബാധിക്കുന്നത്. എങ്കിലും ചെലവ് ചുരുക്കലും മറ്റ് നടപടികളും കൊണ്ട് ഇത്തവണ 19 ശതമാനത്തിന് മുകളില്‍ പ്രവര്‍ത്തന ലാഭത്തിന്റെ മാര്‍ജിന്‍ നേടുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

സാബു ജേക്കബ് പറഞ്ഞത്

സാബു ജേക്കബ് പറഞ്ഞത്

ഇപ്പോള്‍ കിഴക്കമ്പലത്തുളള പ്ലാന്റിന്റെ മുഴുവന്‍ ശേഷിയും വിനിയോഗിച്ചാലും 800 മുതല്‍ 900 കോടി രൂപ വരെ വാര്‍ഷിക വരുമാനം നേടാനേ സാധിക്കുകയുള്ളൂ. തെലങ്കാനയിലെ രണ്ട് ഘട്ടം പദ്ധതികള്‍ കൂടി പൂര്‍ത്തിയാകുന്നതോടെ കമ്പനിയുടെ വരുമാനം 3,000 കോടി കവിയും. അതായത് രണ്ടു വര്‍ഷത്തിനുളളില്‍ നിലവിലെ വാര്‍ഷിക വിറ്റുവരവിന്റെ നാല് മടങ്ങിലധികം വര്‍ധന കൈവരിക്കുമെന്ന് ചുരുക്കം. 2022 നവംബറോടെ തെലങ്കാനയിലെ ആദ്യ ഘട്ടം പദ്ധതി പൂര്‍ത്തിയാക്കാനാണ് ശ്രമിക്കുന്നതെന്ന് കിറ്റെക്‌സ് എംഡി സാബു ജേക്കബ് പറഞ്ഞു. 2023 നവംബറോടെ രണ്ടാം ഘട്ടവും പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതോടെ 2024 സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ പദ്ധതിയുടെ 75 ശതമാനം ശേഷിയും വിനിയോഗിക്കാനാകുമെന്നും അത് വിറ്റുവരവിലും പുതിയ ടെക്‌നോളജി ഉപയോഗിച്ചിരിക്കുന്നത് കൊണ്ട് പ്രവര്‍ത്തന ലാഭത്തിന്റെ മാര്‍ജിനിലും വന്‍ കുതിച്ചുച്ചാട്ടം നടത്താന്‍ കമ്പനിയെ സഹായിക്കുമെന്നും സാബു ജേക്കബ് ചൂണ്ടിക്കാട്ടി.

മറ്റ് വിശദാംശങ്ങള്‍

മറ്റ് വിശദാംശങ്ങള്‍

നിലവില്‍ കിറ്റെക്‌സ് ഗാര്‍മെന്റ്‌സിന്റെ (BSE : 521248, NSE : KITEX) വിപണി മൂലധനം 1,550 കോടി രൂപയാണ്. മുടങ്ങാതെ ലാഭവിഹിതം നല്‍കുന്ന കമ്പനിയുടെ ഡിവിഡന്റ് യീല്‍ഡ് 0.64 ശതമാനമാണ്. പ്രതിയോഹരി ബുക്ക് വാല്യൂ 104.63 കോടി രൂപയാണ്. പ്രമോട്ടര്‍ക്ക് കമ്പനിയുടെ 55.57 ശതമാനം ഓഹരികളും കൈവശമുണ്ട്. ഇതില്‍ പ്ലഡ്ജ് (ഈട് വയ്ക്കുക) ഇല്ലെന്നതും ശ്രദ്ധേയം. കിറ്റെക്‌സ് കമ്പനി നേതൃത്വം 2015-ല്‍ രാഷ്ട്രീയത്തിലേക്കും കടന്നതോടെ വന്‍കിട ധനകാര്യ സ്ഥാപനങ്ങള്‍ ഓഹരി വിറ്റൊഴിഞ്ഞിരുന്നു. എന്നാല്‍ ഇക്കഴിഞ്ഞ സെപ്റ്റംബര്‍ പാദത്തില്‍ നാമമാത്രമെങ്കിലും വിദേശ നിക്ഷേപകരുടെ സാന്നിധ്യം തിരികെയെത്തിയിട്ടുണ്ട്. നിലവില്‍ 44.39 ശതമാനം ഓഹരികളും റീട്ടെയില്‍ നിക്ഷേപകരുടെ പക്കലാണുള്ളത്.

അനുകൂല ഘടകങ്ങള്‍

അനുകൂല ഘടകങ്ങള്‍

കിറ്റെക്‌സിന്റെ വരുമാനത്തിന്റെ ബഹുഭൂരിപക്ഷവും കയറ്റുമതിയിലൂടെ ആയതിനാല്‍ രൂപയുടെ മൂല്യശോഷണം സംഭവിച്ചാല്‍ അതും കമ്പനിക്ക് ഗുണകരമാകും. കൂടാതെ, 2,400 കോടിയുടെ നിക്ഷേപ പദ്ധതികളാണ് തെലങ്കാനയില്‍ കിറ്റെക്‌സ് നടപ്പാക്കുന്നത്. വാറങ്കലിലെ കകാതിയ മെഗാ ടെക്സ്റ്റയില്‍ പാര്‍ക്കിലെയും സീതാറാംപൂര്‍ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കിലെയും രണ്ട് വന്‍കിട പദ്ധതികള്‍ കൂടി താമസിയാതെ പൂര്‍ത്തിയാകുന്നതോടെ ഉത്പാദനശേഷി വര്‍ധിക്കും. കോവിഡ് പൊട്ടിപ്പുറപ്പെട്ടതിനു ശേഷവും മറ്റ് രാഷ്ട്രീയ കാരണങ്ങളാലും അടുത്തിടെയായി അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലും ചൈനീസ് ഉല്‍പന്നങ്ങളോട് ഒരു വിമുഖത ഉടലെടുത്തിട്ടുണ്ട്. അതിനാല്‍ അമേരിക്കയില്‍ വിപണികള്‍ വീണ്ടും സജീവമാകുമ്പോള്‍ ചൈനാ ഉത്പന്നങ്ങള്‍ക്കു ബദലായി കിറ്റെക്‌സ് ഉല്‍പന്നങ്ങള്‍ വാങ്ങുന്നതിനുള്ള സാധ്യതയും വര്‍ധിച്ചിരിക്കുകയാണ്.

ലക്ഷ്യവില 350

ലക്ഷ്യവില 350

കഴിഞ്ഞ കുറച്ചു ദിവസമായി കിറ്റെക്‌സ് ഗാര്‍മെന്റ്‌സിന്റെ ഓഹരി വിലയും കുതിക്കുകയാണ്. ഡിസംബര്‍ 30-ന് 188.95 രൂപയായിരുന്ന ഓഹരി ഒരാഴ്ച പിന്നിട്ട് ജനുവരി 6 ആയപ്പോഴേക്കും 237 രൂപ നിലവാരത്തിലേക്ക് എത്തിക്കഴിഞ്ഞു. ഒരാഴ്ചക്കിടെ മാത്രം 26 ശതമാനത്തോളം ഉയര്‍ച്ച രേഖപ്പെടുത്തിക്കഴിഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 110 ശതമാനത്തോളവും ഓഹരി വില വര്‍ധിച്ചിട്ടുണ്ട്. വ്യാഴാഴ്ച രാവിലെ 220 രൂപ നിലവാരത്തിലാണ് ഓപ്പണ്‍ ചെയ്തതെങ്കിലും 235 രൂപ നിലവാരത്തിന് മുകളിലേക്ക് കുതിച്ചുകഴിഞ്ഞു. വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ നല്‍കുന്ന നിര്‍ദേശം അനുസരിച്ച് ഹ്രസ്വകാലയളവില്‍ 280 മുതല്‍ 350 രൂപ നിലവാരം മറികടക്കാം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് വീക്ക്‌ലി ക്ലോസിങ് വിലയുടെ അടിസ്ഥാനത്തില്‍ 190-ല്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനങ്ങള്‍ വ്യക്തമാക്കി.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിനുമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X